ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരികവേദി സംഘടിപ്പിച്ച ‘സ്പോർട്സ് മീറ്റ് -2023’ സമാപിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി നവോദയയുടെ 137 യൂനിറ്റുകളിലായി രജിസ്റ്റർ ചെയ്ത ആറായിരത്തിലധികം പേരിൽനിന്നും വിജയികളായവർ 22 ഏരിയകളിലായി മത്സരിച്ച ശേഷം ഒന്നാമതും രണ്ടാമതും എത്തിയ 840 വിജയികളാണ് കേന്ദ്രതല സ്പോർട്സ് മെഗാ മീറ്റിൽ പങ്കെടുത്തത്. പരിപാടി വീക്ഷിക്കാൻ സിഹാത്ത് അൽ തരാജി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്.
ഫാമിലി വിഭാഗത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരങ്ങൾ നടന്നു. ബാച്ലർ വിഭാഗത്തിൽ വിവിധ പ്രായപരിധികളിൽ ഉള്ളവർക്ക് തരം തിരിച്ച് 50 ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. വിജയികൾക്ക് മെഡലുകളും ട്രോഫികളും വ്യക്തിഗത ചാമ്പ്യൻഷിപ്പും ഏരിയകൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും നൽകി.
22 ഏരിയകളിൽനിന്നുള്ള 700 പേർ പങ്കെടുത്ത വർണാഭമായ മാർച്ച് പാസ്റ്റും സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. രാവിലെ ഉദ്ഘാടനച്ചടങ്ങ് ദമ്മാം കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രി ക്ലിനിക്കൽ ഇൻസ്ട്രക്ടറും ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മുൻഅംഗവുമായ നസ്ലബാരി മൂർക്കൻ നിർവഹിച്ചു.
വൈകീട്ട് നടന്ന സമാപനച്ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഅസം ദാദൻ ഉദ്ഘാടനം ചെയ്തു. വ്യക്തിഗത വിഭാഗത്തിൽ ചാമ്പ്യൻ ട്രോഫി ബാച്ലർ 18-45 വിഭാഗത്തിൽ അസ്ഹറുദ്ദീനും 45 നു മുകളിലെ വിഭാഗത്തിൽ റിയാസ് പറളിയും ഫാമിലി പുരുഷ (18-45) വിഭാഗത്തിൽ എം.പി. ധനേഷും ഫാമിലി പുരുഷ (45 നു മുകളിൽ) വിഭാഗത്തിൽ സുധീറും നേടി. ടൊയോട്ട ഏരിയ പുരുഷ വിഭാഗത്തിലെ ഓവറോൾ ചാമ്പ്യന്മാരായി ദമ്മാം ടൗൺ ഏരിയ രണ്ടും മുബാറസ് മൂന്നും സ്ഥാനങ്ങൾ നേടി.
ദമ്മാം കുടുംബവേദി ഏരിയ, കുടുംബവേദിയുടെ ഓവറോൾ ചാമ്പ്യന്മാരായി. അൽഅഹ്സ, ഖോബാർ കുടുംബവേദികൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്പോർട്സ് മീറ്റിന്റെ നടത്തിപ്പിനായി നൗഫൽ വെളിയങ്കോട് ജനറൽ കൺവീനറും കൃഷ്ണകുമാർ ചവറ ചെയർമാനുമായി 500 അംഗ സ്വാഗതസംഘം രൂപവത്കരിച്ചിരുന്നു. പരിപാടികളുടെ നടത്തിപ്പിന് നവോദയ കേന്ദ്ര കമ്മിറ്റി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.