ജിദ്ദ: ഫലസ്തീനിലെ ജനങ്ങൾക്കുനേരെയുള്ള തുടർച്ചയായ ആക്രമണത്തിന്റെയും അനന്തരഫലങ്ങളുടെയും പൂർണ ഉത്തരവാദിത്തം അധിനിവേശശക്തിയായ ഇസ്രായേലിനാണെന്ന് ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വ്യക്തമാക്കി.
ഫലസ്തീൻ ജനതക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേൽ അധിനിവേശ സേനയെ നിർബന്ധിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. ഗസ്സ മുനമ്പിലേക്ക് മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വരവ് സുഗമമാക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
ഗസ്സയിൽ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന സൈനികാക്രമണത്തെ ഒ.ഐ.സി വീണ്ടും ശക്തമായി അപലപിച്ചു. 1200ലധികം പേർ മരിക്കുകയും സിവിലിയന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു.
ജനവാസ കെട്ടിടങ്ങൾ, സിവിലിയൻ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, ഐക്യരാഷ്ട്രസഭയുടെ കെട്ടിടങ്ങൾ എന്നിവ നശിപ്പിക്കുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തിരിക്കുന്നു.
അൽഅഖ്സ മസ്ജിദിനെതിരായ തുടർച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കിലെ നഗരങ്ങളിൽ ദിവസേനയുള്ള ആസൂത്രിത ആക്രമണങ്ങളും കൊലയും തുടരുകയാണ്. ഫലസ്തീൻ ജനതക്കെതിരായ ഈ ക്രൂരമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവും യുദ്ധക്കുറ്റവുമാണെന്നും ഒ.ഐ.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.