റിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ കേളി കലാസാംസ്കാരിക വേദിയും. കേരള സർക്കാറിനൊപ്പം കൈകോർത്ത് പുനരധിവാസ പദ്ധതിയിൽ ഭഗവാക്കാകുന്നതിന്റെ ഭാഗമായി ഒരു കോടി രൂപ സമാഹരിച്ചു നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കേളിയിലെയും കുടുംബ വേദിയിലെയും മുഴുവൻ അംഗങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകും. കൂടാതെ റിയാദിലെ പൊതുസമൂഹത്തിനും കേളിയോടൊപ്പം കൈകോർക്കാമെന്നും ഭാരവാഹികൾ പറഞ്ഞു. അഗസ്ത് 30ന് മുമ്പ് പണം സമാഹരിച്ച് ദുരിതാശ്വാസനിധിക്ക് നൽകും.
കേളിയുടെ ‘സ്നേഹസ്പർശം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്. ഇതുവരെ 341 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല.
180ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിന്റെ രണ്ടാം ദിവസം തന്നെ പ്രവാസലോകത്തുനിന്നും ആദ്യമായി കേളി 10 ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.
ദുരന്തത്തില്‍ സകലതും നഷ്ടമായവർക്കായി വിപുലമായ പുനഃരധിവാസ പാക്കേജ് തയ്യാറാക്കുമെന്നും പൂർണമായും തകർന്നുപോയ ജനവാസ മേഖലക്ക് പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കേളിയെ ഈ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.
വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമത്തിൽ പ്രവാസ ലോകത്തുനിന്നും നമ്മളാൽ കഴിയാവുന്നതിന്റെ പരമാവധി ചെയ്യാൻ കേളി രംഗത്തുണ്ടാവും.
മനുഷ്യനെന്ന പദത്തിന്റെ മഹത്വം കേരളത്തിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്. ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ ഈ പ്രതിസന്ധിയെ മറികടക്കാൻ കേരളക്കരയാകെ ഒന്നിച്ചിരിക്കുകയാണ്. മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയപ്പോഴും ആയിരങ്ങളെ വീണ്ടെടുത്തത് യുദ്ധസമാന രക്ഷാപ്രവർത്തനത്തിലൂടെയാണ്.
രണ്ടായിരത്തിലധികം പേരെയാണ് ദുരന്തമുഖത്തുനിന്നും രക്ഷാപ്രവർത്തകർ കൈപിടിച്ചുകയറ്റിയത്. മുൻകാലങ്ങളിലെ പ്രളയവും മഹാമാരിയും പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിന് വഴികാട്ടി. മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ പ്രവർത്തനങ്ങളിൽ കാണാൻ കഴിഞ്ഞു.
രക്ഷാദൗത്യത്തിൽ ഏർപ്പെട്ട ഒരോരുത്തരേയും അഭിനന്ദിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകരാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനർനിർമിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.
2018-19ൽ കേരളം നേരിട്ട മഹാപ്രളയത്തിൽ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി അര കോടി രൂപ കേളി നൽകിയിരുന്നു. കോവിഡ് മഹാമാരിയിൽ വാക്സിൻ ചലഞ്ചിൽ പങ്കാളിയായി 23,42,374 രൂപ കേളി സർക്കാരിന് കൈമാറുകയും ചെയ്തു.
വാർത്ത സമ്മേളനത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.