റിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കുന്നതടക്കമുള്ള വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ടെങ്കിലും യു.എസും സൗദി അറേബ്യയും തമ്മിൽ സുദൃഢ ബന്ധമാണ് നിലനിൽക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അശ്ശർഖ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇപ്രകാരം പറഞ്ഞത്. 2024ൽ എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ അഭിപ്രായപ്രകടനം. ഇതടക്കമുള്ള വിഷയങ്ങളിൽ വ്യത്യസ്ത സമീപനമുള്ളപ്പോഴും ദശാബ്ദങ്ങളായി തുടരുന്ന യു.എസ്, സൗദി ബന്ധം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ ചില പ്രശ്നങ്ങളും ഒപ്പം വളരെ നല്ല പ്രവണതകളുമുണ്ട്. ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം ഒരുമിച്ചു പ്രവർത്തിക്കാനുള്ള അവസരങ്ങളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സുരക്ഷ, സഹകരണം, ഊർജം, തീവ്രവാദ വിരുദ്ധത എന്നിവയിൽ അധിഷ്ഠിതമായ ഒരു പങ്കാളിത്തം പതിറ്റാണ്ടുകളായി ഞങ്ങൾ തമ്മിലുണ്ട്. ആ അടിത്തറ ഇന്നും നിലനിൽക്കുന്നു. നമ്മുടെ ജനങ്ങൾക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശങ്കയുളവാക്കുന്ന ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സൗദിയും യു.എസും തമ്മിലുള്ള സഹകരണം പ്രധാനമാണ്. ആരോഗ്യ, ഭക്ഷ്യസുരക്ഷ മുതൽ ഊർജ സുരക്ഷ വരെയുള്ള വിഷയങ്ങളിൽ ഈ സഹകരണം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്’’ -ബ്ലിങ്കൻ വിശദീകരിച്ചു.
വർധിച്ചുവരുന്ന ചൈനീസ്, റഷ്യൻ സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ യു.എസ് മിഡിലീസ്റ്റിനെ കൈവിടുന്നില്ലെന്നും ഈ നില തുടരുമെന്നും ബ്ലിങ്കൻ പറഞ്ഞു. ‘‘ഞങ്ങൾ അവരുമായി തുടർന്നും ഇടപഴകും. പ്രതിസന്ധികളെ നേരിടുക മാത്രമല്ല, യു.എസിലുള്ളവർക്കും ഈ പ്രദേശത്തുടനീളമുള്ള ആളുകൾക്കും മികച്ച ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ച് ശ്രമിക്കുകയും ചെയ്യും’’ -അദ്ദേഹം നിലപാട് വ്യക്തമാക്കി.
ഇറാനും സൗദിയും തമ്മിൽ ഒപ്പുവെച്ച ബെയ്ജിങ് ഇടനിലക്കാരായ കരാറിന്റെ വിഷയത്തിലുള്ള ചോദ്യത്തിന് മേഖലയിലെ സമാധാനത്തിന്റെ പുരോഗതിക്ക് ചൈന ഉൾപ്പെടെ രാജ്യങ്ങൾ നൽകുന്ന എല്ലാ സംഭാവനകളും നല്ല ചുവടുവെപ്പാണെന്ന് ബ്ലിങ്കൻ പറഞ്ഞു. “കരാറിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, പിരിമുറുക്കം കുറക്കുന്ന, നിലനിൽക്കുന്ന ഒരു പ്രശ്നമെങ്കിലും ഒഴിവാക്കുന്ന എന്തും ഈ സാഹചര്യത്തിൽ നല്ല കാര്യമാണ്. യമനിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുന്നതിന്റെ അധിക നേട്ടവും ഇതിൽനിന്ന് ഉണ്ടായേക്കാം’’ -സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
സമാധാനം മുന്നോട്ടു കൊണ്ടുപോകുന്നതിലും പിരിമുറുക്കം കുറക്കുന്നതിലും ചൈന ഉൾപ്പെടെ രാജ്യങ്ങൾക്ക് പങ്കു വഹിക്കാൻ കഴിയുമെങ്കിൽ അത് പോസിറ്റിവ് ആണെന്നാണ് താൻ കരുതുന്നതെന്ന് ബ്ലിങ്കൻ വ്യക്തമാക്കി. സംയുക്ത മാനുഷിക ശ്രമങ്ങളിലെ സൗദി പങ്കാളിത്തത്തെയും സുഡാനിലെ സംഘർഷം അവസാനിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെയും ബ്ലിങ്കൻ പ്രശംസിച്ചു.
സൗദി, യു. എസ് നീക്കത്തെ തുടർന്നുള്ള സുഡാനിലെ വെടിനിർത്തൽ കരാറുകൾ നടപ്പാവുന്നതിൽ വേണ്ടത്ര വിജയിച്ചിട്ടില്ലായിരിക്കാം. എന്നാൽ, സുഡാനിലെ രണ്ടു ലക്ഷത്തിലധികം ജനങ്ങളിലേക്ക് മാനുഷിക സഹായങ്ങളെത്താൻ ഇത് കാരണമായി എന്നത് ശ്രദ്ധേയമാണ്. ഇരു സൈനിക വിഭാഗങ്ങളും വെടിനിർത്തലിനോടുള്ള പ്രതിജ്ഞാബദ്ധത പാലിക്കാത്ത സാഹചര്യത്തിൽ സുഡാനിൽ ശാശ്വത സമാധാനം കൊണ്ടുവരാൻ വാഷിങ്ടണിന് അതിന്റേതായ മാർഗങ്ങളുണ്ടെന്ന് ബ്ലിങ്കൻ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.