ദൗത്യം വിജയകരം; സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അൽഖർനിയും തിരിച്ചെത്തി

ജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവരുടെ ദൗത്യം വിജയിച്ചതായി സൗദി ബഹിരാകാശ അതോറിറ്റി പ്രഖ്യാപിച്ചു. ഇവരോടൊപ്പം മറ്റ് രണ്ട് സഹയാത്രികരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശ പേടകം ‘ആക്സ് 2’ ഭൂമിയിൽ ഇറങ്ങി. എട്ട് ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമാണ് ഇവരെ വഹിച്ചു കൊണ്ടുള്ള പേടകം മെക്‌സിക്കൻ ഉൾക്കടലിൽ സുരക്ഷിതമായി ഇറങ്ങിയത്. മടക്കയാത്ര ഏകദേശം 12 മണിക്കൂറെടുത്തതായി അതോറിറ്റി അറിയിച്ചു.

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ മേഖലയിലെ ദേശീയവും ശാസ്ത്രീയവുമായ നേട്ടങ്ങളുടെ അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. ഈ ദൗത്യം നാഴികകല്ലാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു ശാസ്‌ത്രീയ യാത്രയ്‌ക്ക്‌ ശേഷമാണ് ഇരുവരും തിരിച്ചെത്തിയിരിക്കുന്നത്. മാനവരാശിയെ സേവിക്കുന്ന ശാസ്‌ത്രീയ ഗവേഷണത്തിന്‌ സംഭാവന നൽകുന്നതിനും ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ദേശീയ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ ദൗത്യം ശക്തിപകരും.

അതോടൊപ്പം ബഹിരാകാശ യാത്രികർക്കായുള്ള ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും ഗവേഷണ യാത്രകളും നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ സൗദി അറേബ്യയും ഉൾപ്പെട്ടതായും അതോറിറ്റി പറഞ്ഞു. ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ അറബ് വനിത എന്ന റെക്കോർഡ് റയാന ബർനാവി ഇതോടെ കരസ്ഥമാക്കി. 'എല്ലാ കഥകളും അവസാനിക്കുന്നു, ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രദേശത്തിനും ഒരു പുതിയ യുഗത്തിന്റെ തുടക്കം മാത്രമാണ്.' തിരിച്ചെത്തിയ റയാന ബർനാവി പറഞ്ഞു.

മെയ് 21ന് ഫ്ലോറിഡയിൽ നിന്നാണ് ആക്‌സ്-2 ദൗത്യം വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച് ഏകദേശം 16 മണിക്കൂറിന് ശേഷമാണ് രണ്ട് അമേരിക്കക്കാരും രണ്ട് സൗദികളും ഉൾപ്പെടെ ബഹിരാകാശ സഞ്ചാരികളെ വഹിച്ച പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി എത്തിയത്. എട്ട് ദിവസം ബഹിരാകാശത്ത് തങ്ങിയ റയാനയും അലി അൽഖർനിയും തലച്ചോറിലും നാഡീവ്യവസ്ഥയിലും ആറ് പരീക്ഷണങ്ങൾ, രോഗപ്രതിരോധ കോശങ്ങളിലെ നാല് പരീക്ഷണങ്ങൾ, കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയിൽ ഒരു പരീക്ഷണം എന്നിവ ഉൾപ്പെടെ 14 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.

Tags:    
News Summary - Saudi astronauts Rayana and Ali Alqarni are back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.