സൗദിയിൽ ഇഖാമ ഫീസും ലെവിയും തവണകളാക്കുന്നത് പരിഗണനയിൽ; സ്പോൺസർഷിപ്പ് സംവിധാനം അവസാനിപ്പിക്കും

ജിദ്ദ: രാജ്യത്തെ വിദേശി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവിയും ഇഖാമയും വർക്ക് പെർമിറ്റിനുമുള്ള ഫീസുകളും തവണകളായി അടക്കാൻ സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. വർഷത്തിൽ നാലു തവണയായി അടയ്ക്കാൻ കഴിയും വിധം ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് നടക്കുന്നതെന്ന് അണ്ടർ സെക്രട്ടറി എൻജി. ഹാനീ അൽമുഅ്ജൽ പറഞ്ഞു. മൂന്നുമാസത്തിലൊരിക്കലാകുേമ്പാൾ ചെറിയ തുകയെന്ന വലിയ ഭാരമില്ലാതെ ഇൗ ഫീസുകൾ അടയ്ക്കാൻ കഴിയും. ത്വാഇഫ്, മദീന ചേംബർ ഒാഫ് കോമേഴ്സുകളുടെ സഹകരണത്തോടെ മക്ക ചേംബർ ഒാ-ഫ് കോമേഴ്സ് 'തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലെ കരാർ ബന്ധം മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തൊഴിൽ പരിഷ്കാരങ്ങൾ അവലോകനം ചെയ്യുന്നതിനും ഇക്കാര്യത്തിൽ സ്വകാര്യ മേഖലയുടെ കാഴ്ചപാടുകൾ അറിയുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു സെഷൻ നടന്നത്. നിലവിൽ ലെവി അടക്കേണ്ടത് വർഷത്തിലാണ്. അത് ത്രൈമാസിക രീതിയിൽ ആക്കാൻ കഴിയുമോ, അതിെൻറ സാധ്യതകളും വെല്ലുവിളികളും എങ്ങനെയാണ് എന്നീ കാര്യങ്ങളാണ് മന്ത്രാലയം പഠനവിധേയമാക്കുന്നത്. തൊഴിലുടമകൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. 

ലെവിയും ഇഖാമ പുതുക്കൽ ഫീസും നിലവിൽ തൊഴിലുടമ നൽകേണ്ടതാണ്. പുതിയ തൊഴിൽ പരിഷ്കാരം അനുസരിച്ച് സ്പോൺസർഷിപ്പ് സംവിധാനമുണ്ടാകില്ല. പകരം ജോലിക്കാരനും തൊഴിലുടമയും തമ്മിൽ കരാർ ബന്ധമാണുള്ളതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. പുതിയ തൊഴിൽ പരിഷ്കരണങ്ങൾ വ്യക്തമാക്കുന്നതിന് നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിൽ പകരം ജോലി ലഭിക്കുകയാണെങ്കിൽ അയാളെ രാജ്യത്തിനു നിന്ന് തിരിച്ചയക്കാനുള്ള അധികാരം തൊഴിലുടമക്കില്ലെന്നും പുതിയ കരാർ വിശദീകരിക്കവെ അണ്ടർ സെക്രട്ടറി പറഞ്ഞു.

ജോലി എന്ന കാരണം പറഞ്ഞ് തൊഴിലാളിയെ തെൻറ രാജ്യത്തേക്ക് അവധിക്ക് പോകുന്നത് തടയാനും തൊഴിലുടമക്ക് അധികാരമില്ല. അവകാശങ്ങൾ ലഭിക്കാനുണ്ടെങ്കിൽ തൊഴിലുടമ അത് കോടതിയിലുടെ നേടേണ്ടതുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. 70 വർഷം പഴക്കമുള്ള സ്പോൺസർഷിപ്പ് സംവിധാനം പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ഇക്കഴിഞ്ഞ നവംബർ നാലിനാണ് മാനവവിഭവ ശേഷി മന്ത്രാലയം ആരംഭിച്ചത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇൗ വർഷം മാർച്ച് 14 മുതൽ പരിഷ്കരിച്ച തൊഴിൽ നിയമം നടപ്പാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.