റിയാദ്: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് നാലായിരത്തോളം വളന്റിയർമാരെ രംഗത്തിറക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് സെൽ തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. വളന്റിയർമാരുടെ രജിസ്ട്രേഷൻ ഉദ്ഘാടനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ നിർവഹിച്ചു. ജിദ്ദ, മക്ക, മദീന ഉൾപ്പടെ രാജ്യത്തുള്ള 36 സെൻട്രൽ കമ്മിറ്റികളിൽ നിന്ന് വളന്റിയർമാരുടെ രജിസ്ട്രേഷൻ വരുംദിവസങ്ങളിൽ പൂർത്തിയാകും. കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ മേൽനോട്ടത്തിൽ ജിദ്ദയിലും മദീനയിലും തീർത്ഥാടകർ വിമാനമിറങ്ങുന്നതുമുതൽ അവസാന ഹാജിയും മടങ്ങുന്നതുവരെ പുണ്യഭൂമികളിൽ തീർത്ഥാടകർക്ക് വഴികാട്ടികളായി കെ.എം.സി.സിയുടെ വളന്റിയർമാർ സർവ്വസജ്ജരായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും അല്ലാഹുവിന്റെ അതിഥികൾക്ക് വിശുദ്ധ കർമ്മത്തിനിടയിൽ ആവശ്യമായ സഹായങ്ങൾ നൽകി അവരുടെ കർമ്മങ്ങൾക്ക് ആശ്വാസം പകരുകയെന്നതായിരിക്കും വളന്റിയർമാരുടെ ദൗത്യം. ഇതിനായി സൗദിയുടെ വിവിധ സെൻട്രൽ കമ്മിറ്റികളിൽനിന്ന് വളന്റിയർമാരെത്തും. പ്രവിശ്യകളിൽ നിന്നും രജിസ്ട്രേഷൻ ഉടനെ ആരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഹജ്ജ് സെൽ ഉപസമിതിയുടെ യോഗത്തിൽ ചെയർമാൻ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് വേങ്ങാട്ട്, അബൂബക്കർ അരിമ്പ്ര, ശരീഫ് കാസർഗോഡ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും വളന്റിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.