യാംബു: ബലിപെരുന്നാൾ അവധിക്കാലത്ത് സന്ദർശകരുടെ വരവ് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യാംബു റോയൽ കമീഷൻ അതോറിറ്റി ജല, പരിസ്ഥിതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഊർജിത പരിശോധനയുമായി രംഗത്ത്. കോവിഡ് കാലത്ത് കടലോര ബീച്ചുകളിലും മറ്റു പാർക്കുകളിലും എത്തുന്ന സന്ദർശകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് പരിസ്ഥിതി വകുപ്പിെൻറ മേൽനോട്ടത്തിൽ അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്ന പരിശോധന നടത്തുന്നത്.
കടൽക്കാഴ്ചകൾ ആസ്വദിക്കാനും നിശ്ചയിക്കപ്പെട്ട കടൽഭാഗത്ത് നീന്താനും ധാരാളം ആളുകളാണ് യാംബുവിൽ എത്താറുള്ളത്. വൃത്തിയുള്ള തെളിഞ്ഞ കടൽ വെള്ളവും മനോഹരമായ പവിഴപ്പുറ്റുകളുടെ മനം മയക്കുന്ന കാഴ്ചകളും യാംബുവിലെ പ്രത്യേകതയാണ്. ഇവിടത്തെ കടൽ ഭാഗങ്ങളിൽ ഡൈവിങ് ചെയ്യാൻ സ്വദേശികളും വിദേശികളുമടക്കം ധാരാളം പേർ എത്താറുണ്ട്. എല്ലാവരുടെയും ആരോഗ്യ സുരക്ഷക്ക് പരിസ്ഥിതി വകുപ്പ് സദാ ജാഗ്രത കാണിക്കുന്നുണ്ട്. സമുദ്ര ജലത്തിെൻറ പ്രകൃതിപരമായ സ്വഭാവ സവിശേഷതകൾ നിലനിർത്താൻ യാംബു റോയൽ കമീഷൻ ബഹുമുഖമായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കടൽ ശുചീകരണം വരെ നടത്തുന്നു. കരയും കടലും അണുമുക്തമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്. അലക്ഷ്യമായി മാലിന്യം കരയിലോ കടലിലോ ഉപേക്ഷിക്കുന്നതും കർശനശിക്ഷക്ക് വിധേയമാക്കുന്നുണ്ട്.
ജല മലിനീകരണം തടയാൻ കർശനമായ നിയമം നടപ്പാക്കുന്നതിൽ അധികൃതർ വിട്ടുവീഴ്ചക്ക് തയാറല്ല. ആധുനിക ശാസ്ത്രീയ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയാണ് കരയിലും കടലിലും ജല ഗുണനിലവാര പരിശോധന സജീവമാക്കുന്നത്. ജല, പരിസ്ഥിതിയുടെ ഗുണ നിലവാര മാനദണ്ഡങ്ങളും ഉദ്ദേശ്യങ്ങളും പൂർണമായും നിർണയിക്കാൻ പ്രത്യേക വകുപ്പുതന്നെ യാംബു റോയൽ കമീഷന് കീഴിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.