ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചു. പ്രധാന നഗരങ്ങളിലേക്കാണ് ഞായറാഴ്ച സർവിസ് നടത്തിയത്. ഘട്ടങ്ങളായി വിമാന സർവിസ് പുനരാരംഭിക്കുമെന്നും രണ്ടാഴ്ചക്കകം മുഴുവൻ ആഭ്യന്തര സെക്ടറുകളിലും സർവിസുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. 11 വിമാനത്താവളങ്ങളിലേക്കാണ് സർവിസ് നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസ് നടത്താനാണ് പദ്ധതി.
സർവിസുകളുടെ എണ്ണവും കൂടും. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് വിമാന സർവിസ് ആരംഭിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും ആവശ്യമായ ആരോഗ്യ സുരക്ഷ മുൻകരുതൽ പൂർത്തിയാക്കാനും നിർദേശിച്ചിരുന്നു. യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിനകത്തേക്ക് കടത്തിവിട്ടിരുന്നുള്ളൂ. കവാടങ്ങളിൽ വെച്ച് ശരീരോഷ്മാവ് പരിശോധിക്കാൻ ആളുകളെ നിയോഗിച്ചിരുന്നു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യവിമാനം പുറപ്പെട്ടത് തബൂക്കിലേക്കാണ്. റിയാദിൽ ആദ്യ വിമാനമെത്തിയത് ജിദ്ദയിൽനിന്നാണ്.
സർവിസ് പുനരാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ വിമാനത്താവളങ്ങളിൽ വേണ്ട ഒരുക്കം സിവിൽ ഏവിയേഷൻ പൂർത്തിയാക്കിയിരുന്നുകോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച റിയാദ്, ദമ്മാം ട്രെയിൻ സർവിസും ഞായറാഴ്ച പുനരാരംഭിച്ചു. റിയാദിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ആദ്യ സർവിസിൽ 143 യാത്രക്കാരാണുണ്ടായിരുന്നത്. ദമ്മാമിൽ നിന്ന് റിയാദിലേക്കുള്ള രണ്ടാം സർവിസിൽ 118 യാത്രക്കാരും. മാസ്ക്, ശരീരോഷ്മാവ് പരിശോധന തുടങ്ങിയ ആരോഗ്യ മുൻകരുതൽ ഉറപ്പുവരുത്തിയ ശേഷമാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച മക്ക, മദീന അൽഹറമൈൻ ട്രെയിൻ സർവിസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.