റിയാദ്: രണ്ട് മാസത്തിലേറെ നീണ്ട വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ സ്കൂൾ സാമഗ്രികൾ വിൽക്കുന്ന കടകൾ സജീവമായി. അടുത്തയാഴ്ച ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനായുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ. തിരക്കേറുന്നതിന് മുമ്പ് ആവശ്യമായ സ്കൂൾ സാമഗ്രികൾ വാങ്ങാൻ വിദ്യാർഥികളും കുടുംബങ്ങളും മാർക്കറ്റുകളിൽ നേരത്തേ എത്തിക്കൊണ്ടിരിക്കുകയാണ്.
ബുക്ക് സ്റ്റാളുകളും സ്റ്റേഷനറി സ്റ്റോറുകളും എല്ലാ തരത്തിലുമുള്ള സ്കൂൾ സപ്ലൈസ് നൽകുന്നതിനും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ സ്വീകരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. പല തലം ബ്രാൻഡുകളും വിദ്യാർഥികളെ ആകർഷിക്കുന്ന പുതിയ മോഡലും കടയുടമകൾ ഒരുക്കിയിട്ടുണ്ട്.
വേനൽക്കാല അവധിക്കു ശേഷം പുതിയ അധ്യയന വർഷം ഈ മാസം 18ന് (ഞായറാഴ്ച) ആരംഭിക്കും. ഈ വർഷം 60 ലക്ഷത്തിലധികം വിദ്യാർഥി, വിദ്യാർഥിനികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 30,000 ത്തിലധികം സർക്കാർ, സ്വകാര്യ, അന്തർദേശീയ, വിദേശ സ്കൂളുകളിലായി ഏകദേശം അഞ്ച് ലക്ഷം പുരുഷ-വനിത അധ്യാപകരുണ്ടെന്നാണ് കണക്ക്. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ കഴിഞ്ഞയാഴ്ച സ്കൂളുകളിലെത്തിയിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളെ സ്വീകരിക്കാൻ ആവശ്യമായ ഒരുക്കം പൂർത്തിയാക്കി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.