ജിദ്ദ: രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖലയുടെ വികസനത്തിനുവേണ്ടി തന്ത്രപ്രധാന കാര്യാലയം (സ്ട്രാറ്റജിക് ഓഫിസ്) സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. മേഖലയുടെ സാമ്പത്തികവും പ്രകൃതിദത്തവും ചരിത്രപരവുമായ ഘടകങ്ങൾ പരിഗണിച്ച് വാണിജ്യ നിക്ഷേപം നടത്തി ഈ പ്രദേശത്തെ നഗരങ്ങളിലും ഗവർണറേറ്റുകളിലും വികസന നിലവാരവും പ്രദേശവാസികളുടെയും സന്ദർശകരുടെയും ജീവിതനിലവാരവും ഉയർത്താനും ലക്ഷ്യമിട്ടാണ് ഓഫിസ് തുടങ്ങുന്നത്.
രാജ്യത്തിന്റെ വടക്കൻ കവാടങ്ങളിലൊന്നായ അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം പരിഗണിച്ചുകൂടിയാണ് നടപടി. ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്ന ഗുണപരമായ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ ഓഫിസിന് ആയിരിക്കും. തീരുമാനം വലിയ വികസനവും സാമ്പത്തിക നവോത്ഥാനവും കൈവരിക്കുകയും പുരുഷ-സ്ത്രീ പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും.
കൂടാതെ സ്ട്രാറ്റജിക് ഓഫിസ് വടക്കൻ അതിർത്തികളിലെ നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും വികസനത്തെ പിന്തുണക്കുന്നതിന് സർക്കാർ വകുപ്പ് ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വികസനത്തിനുള്ള സംവിധാനങ്ങൾ സംഘടിപ്പിക്കുകയും ഓഫിസുകളുടെ പ്രകടനം അളക്കുകയും ചെയ്യും. ഒപ്പം മേഖലയിൽ ഒരു വികസന അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള ന്യൂക്ലിയസ് ആകും.
133 ചതുരശ്ര കിലോമീറ്ററാണ് ഈ മേഖലയുടെ വിസ്തൃതി. ഏകദേശം നാലുലക്ഷം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 270 കോടി റിയാൽ സംഭാവന ചെയ്യുന്നു. മരുഭൂമിയുടെ സ്വഭാവവും താഴ്വരകളും സമതലങ്ങളും കൊണ്ട് സമൃദ്ധമാണ്. ഔഷധസസ്യങ്ങളും മേച്ചിൽപ്പുറങ്ങളും വളരുന്ന 15,000 കിലോമീറ്റർ പ്രകൃതിദത്തമായ കരുതൽ ശേഖരമുള്ള പ്രദേശമാണ്.
ഇസ്ലാമിന് മുമ്പുള്ള നിരവധി പുരാവസ്തു സ്ഥലങ്ങളും ഇവിടെയുണ്ട്. ആഗോള ഫോസ്ഫേറ്റ് സ്റ്റോക്കുകളുടെ ഏഴ് ശതമാനത്തിന് തുല്യമായ ഫോസ്ഫേറ്റുകളുടെ വലിയ സ്റ്റോക്കുകളും ലോകത്തിലെ ഏറ്റവും വലിയ കരുതൽ ശേഖരങ്ങളിലൊന്നായ പ്രകൃതി വാതകവും ഇവിടെയുണ്ട്. ഈ മേഖലയിലെ ഫോസ്ഫേറ്റ് വ്യവസായങ്ങൾക്കും പരിവർത്തന വ്യവസായങ്ങൾക്കായി അവ സൃഷ്ടിക്കുന്ന അവസരങ്ങളും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.