അറബ് ബുദ്ധിജീവികള്‍ മൗനം വെടിയണം -ശൈഖ് സുല്‍ത്താന്‍

ഷാര്‍ജ:  അറബ് ലോകം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ മേഖലയിലെ ബുദ്ധിജീവികള്‍ മൗനം പാലിക്കരുതെന്നും  അറബ് സംസ്കാരവും അറിവും പ്രചരിപ്പിക്കുന്നതിലും അവബോധം ഉണ്ടാക്കുന്നതിലും അവര്‍ സുപ്രധാന പങ്കുവഹിക്കണമെന്നും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ആഹ്വാനം ചെയ്തു.
34-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള എക്സ്പോ സെന്‍ററില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
 ഈയിടെ നടന്ന അറബ് പ്രസാധക സമ്മേളനം പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ ഷാര്‍ജ ഭരണകൂടം അറബ് സംസ്കാരത്തിനും ബുദ്ധജീവികള്‍ക്കും പിന്തുണ നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പുസ്തകമേളയോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വ പുരസ്കാരം സൗദി രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമിര്‍ ഖാലിദ് അല്‍ ഫൈസലിന് ഷാര്‍ജ ഭരണാധികാരി സമ്മാനിച്ചു. 
പുസ്തകമേള  ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും അമിര്‍ ഖാലിദ് അല്‍ ഫൈസലും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ ഭരണനേതൃത്വത്തിലെ ഉന്നതരും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ പ്രസാധകരും എഴുത്തുകാരും ചടങ്ങിന് സാക്ഷിയായി.  11 ദിവസത്തെ മേളയുടെ ഉദ്ഘാടന ദിനത്തില്‍ കാര്യമായ മറ്റു ചടങ്ങുകളൊന്നുമില്ലായിരുന്നില്ളെങ്കിലും ഇന്നു മുതല്‍ മേള നഗരിയും സാംസ്കാരിക വേദികളും സജീവമാകും. പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും ഉള്‍പ്പെടെ 900ഓളം സാംസ്കാരിക പരിപാടികളാണ് ഈ മാസം 14 വരെ മേളയുടെ ഭാഗമായി നടക്കുന്നത്. 
ഇന്ന് രാവിലെ പത്തരക്ക് നൈജീരിയന്‍ സാഹിത്യകാരനും മാന്‍ ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഓക്രി വിദ്യാര്‍ഥികളുമായി സംവദിക്കും. രാത്രി എട്ടു മണിക്ക് സുധാ മൂര്‍ത്തി വായനക്കാരുമായി സംവദിക്കും. 
മേളയിലെ ഇന്ത്യന്‍ പവലിയന്‍  യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം ഉദ്ഘാടനം ചെയ്തു. ഡോ.കാര്‍ണിക്, സുധീര്‍ കുമാര്‍ ഷെട്ടി, ഡി.സി.രവി, മോഹന്‍ കുമാര്‍, അഡ്വ.വൈ.എ.റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാര്‍ജ പുസ്തകോത്സവത്തിലെ ഏറ്റവും വലിയ പവലിയന്‍ ഇത്തവണ ഇന്ത്യയുടേതാണ്്. 112 പ്രസാധകരാണ് ഇന്ത്യയില്‍ നിന്നത്തെിയത്. ഇതില്‍ 22 എണ്ണം കേരളത്തില്‍ നിന്നുള്ളവരാണ്. 
മുന്‍ വര്‍ഷത്തേക്കാള്‍ പ്രസാധകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുള്ള മേളയില്‍ ഇത്തവണ  890 അറബ് പ്രസാധകരും 433 വിദേശ പ്രസാധകരുമാണ് അണിനിരക്കുന്നത്. 
 ഇന്ത്യ കഴിഞ്ഞാല്‍ ഇംഗ്ളണ്ട്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രസാധകരത്തെുന്നത്. 
പോളണ്ട്, പെറു, ഘാന, അല്‍ബേനിയ, അര്‍ജന്‍റീന, ബള്‍ഗേറിയ, മാസിഡോണിയ, മംഗോളിയ, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ ഇതാദ്യമായി ഷാര്‍ജ പുസ്തകമേളയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.