ദുബൈ ക്രീക്ക് ഹാര്‍ബര്‍ ടവറിന്  ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരം

ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി ബുര്‍ജ് ഖലീഫക്ക് ഇനി അധിക കാലം ഉണ്ടാകില്ല. ദുബൈ ക്രീക്ക് ഹാര്‍ബര്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടത്തിന് ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുണ്ടാകുമെന്നുറപ്പായി. ബുര്‍ജ് ഖലീഫ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് തന്നെയാണ് ‘ദി ടവര്‍’ എന്ന് പേരിട്ട പുതിയ കെട്ടിടത്തിനും പുറകില്‍. എക്സ്പോ 2020ന് മുമ്പ് പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഇമാര്‍ ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടത്തിന്‍െറ രൂപരേഖ ഇമാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയെ മറികടക്കാന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ദുബൈയില്‍ വീണ്ടും പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 
എന്നാല്‍ ‘ദി ടവറി’ന്‍െറ ഉയരം എത്രയായിരിക്കുമെന്ന് വെളിപ്പെടുത്താന്‍ മുഹമ്മദ് അലബ്ബാര്‍ തയാറായില്ല. 1000 മീറ്ററോളം ഉയരം കെട്ടിടത്തിന് ഉണ്ടായിരിക്കുമെന്നാണ് സൂചന. റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തിന് സമീപം ദുബൈ ക്രീക്ക് ഹാര്‍ബര്‍ എന്ന വിവിധോദ്ദേശ്യ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടത്തിന് 365 കോടി ദിര്‍ഹമാണ് ചെലവ് കണക്കാക്കുന്നത്. ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്‍ററിന്‍െറ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബിന്‍െറ ശില്‍പിയായ ആര്‍ക്കിടെക്റ്റ് സാന്‍റിയാഗോ കലട്രാവാ വാള്‍സാണ് പുതിയ കെട്ടിടത്തിന്‍െറ രൂപകല്‍പന നിര്‍വഹിച്ചത്. 
ലോകത്തെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഒത്തൊരുമിക്കാനും ആസ്വദിക്കാനുമുള്ള വേദിയായി ദുബൈ ക്രീക്ക് ഹാര്‍ബര്‍ മാറുമെന്ന് ഇമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബുര്‍ജ് ഖലീഫയില്‍ നിന്ന് വ്യത്യസ്തമായി ‘ദി ടവറി’ല്‍ ഓഫിസുകളോ താമസ കേന്ദ്രങ്ങളോ ഉണ്ടാകില്ല. എന്നാല്‍ ഹോട്ടലും നിരവധി നിരീക്ഷണ തട്ടുകളും ഉണ്ടാകും. ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ദുബൈ ക്രീക്ക് ഹാര്‍ബര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ബുര്‍ജ് ഖലീഫക്ക് സമീപത്തെ ദുബൈ ഡൗണ്‍ടൗണിന് സമാനമായി റീട്ടെയില്‍ ഡിസ്ട്രിക്റ്റും ഇവിടെയുണ്ടാകും. 45 കിലോമീറ്റര്‍ ക്രീക്ക് ബോര്‍ഡ് വാക്, 11.16 ചതുരശ്രമീറ്ററില്‍ റീട്ടെയില്‍ ഷോപ്പുകള്‍, 851,000 ചതുരശ്രമീറ്റര്‍ വാണിജ്യ മേഖല, 6.79 ചതുരശ്രമീറ്റര്‍ താമസ കേന്ദ്രം എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. 22 ഹോട്ടലുകള്‍, യാട്ട് ക്ളബ്, മറീന, ഹാര്‍ബര്‍ എന്നിവയുമുണ്ടാകും. ജൂലൈ ആദ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്ന് മുഹമ്മദ് അലബ്ബാര്‍ അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.