തലശ്ശേരിക്കാരുടെ ആഘോഷമേള 14നും 15നും അജ്മാനില്‍ 

ദുബൈ: ദുബൈയിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടെലിച്ചേരി ക്രിക്കറ്റേഴ്സിന്‍െറ ‘ടെലിച്ചേരി ഫിയസ്റ്റ’ തലശ്ശേരിയിലെയും മാഹിയിലെയും ഒമ്പതു സ്കൂളുകളെ പങ്കെടുപ്പിച്ച് ഈ മാസം 14 , 15 തീയതികളില്‍ അജ്മാന്‍ ബോഡി ആന്‍ഡ് സോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് "ടെലിച്ചേരി ഫിയസ്റ്റ' വിപുലമായി ഒരുക്കുന്നത്. 
തലശ്ശേരിയുടെ അഭിമാനമായ എരഞ്ഞോളി മൂസയെയും തലശ്ശേരി സെന്‍റ് ജോസഫ് ബോയ്സ് സ്കൂള്‍ മുന്‍ അധ്യാപകന്‍ ജോണ്‍സന്‍ മാസ്റ്ററെയും ചടങ്ങില്‍ ആദരിക്കും. തലശ്ശേരി സ്പോര്‍ട്സിന് ലോക ഭൂപടത്തില്‍ സ്ഥാനം നേടാന്‍ നിര്‍ണായക പങ്ക് വഹിച്ച ഒ.വി.ജാവിസ് അഹമ്മദിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ചടങ്ങില്‍ അദ്ദേഹത്തിന്‍്റെ ഗുരു കൂടിയായ ജോണ്‍സണ്‍ മാസ്റ്റര്‍ സമ്മാനിക്കും.
 വ്യാഴാഴ്ച വൈകുന്നേരം സ്കൂള്‍ ക്രിക്കറ്റോടെ തുടങ്ങുന്ന ഫിയസ്റ്റയില്‍  അന്നേ ദിവസം 15 വയസിന് താഴെയുള്ള കുട്ടികളുടെ ഫുട്ബാള്‍ മത്സരവും ഉണ്ടാകും. ഫിയസ്റ്റയില്‍ പങ്കെടുക്കുന്ന ഒമ്പത് സ്കൂളുകളു(സെന്‍റ്് ജോസഫ്, ബിഇഎംപി, ബ്രണ്ണന്‍, കതിരൂര്‍, കൊടുവള്ളി, മുബാറക്, എംഎംഎച്ച്എസ്, ജെഎന്‍ജിഎച്ച്എസ് മാഹി)ടെയും പൂര്‍വവിദ്യാര്‍ഥികളുടെ മക്കളായിരിക്കും അതാത് സ്കൂളുകള്‍ക്ക് വേണ്ടി കളിക്കുക. 15ന് കായിക മത്സരങ്ങളുടെ ഫൈനലിന് ശേഷം വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. 
കുട്ടികളുടെ ഫാഷന്‍ ഷോ, സിനിമാറ്റിക് ഡാന്‍സ്, മൂസക്കയുടെ മാപ്പിളപ്പാട്ട്, സ്ത്രീകളുടെ മ്യൂസികല്‍ ചെയര്‍, കമ്പവലി മത്സരങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായിരിക്കും ഫിയസ്റ്റയുടെ രണ്ടാം എഡിഷന്‍. 350ല്‍ പരം കലാ, കായിക പ്രതിഭകള്‍ പരിപാടിയില്‍ പങ്കെടുക്കും. 2000ത്തില്‍ പരം തലശ്ശേരിക്കാരുടെ സാന്നിധ്യവുമുണ്ടാകും. ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, സഊദി, കുവൈത്ത് രാജ്യങ്ങളിലെ തലശ്ശേരിക്കാരും എത്തും.  ബര്‍ദുബൈ മുഗള്‍സ് റസ്റ്റോറന്‍്റ് പാര്‍ട്ടി ഹാളില്‍ നടന്ന ജഴ്സി പുറത്തിറക്കല്‍ ചടങ്ങില്‍ ഫിറോസ്, ജിനോസ് ബഷീര്‍, മുജീബ് മാളിയേക്കല്‍, ജോണ്‍സണ്‍ മാസ്റ്റര്‍, ഷാനവാസ് ഖാന്‍, അഡ്വ. മുസ്തഫ സഫീര്‍, പി.പി.ശശീന്ദ്രന്‍, ജസോഹ ജാഫര്‍ തുടങ്ങിയവരും ടീം മാനേജര്‍മാരും ക്യാപ്റ്റന്‍മാരും പ്രായോജകരും സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.