പൊതുഗതാഗത യാത്രികരുടെ എണ്ണം കുതിക്കുന്നു

ദുബൈ: ദുബൈയില്‍ ഈ വര്‍ഷം ആദ്യ ആറുമാസം പൊതുഗതാഗത യാത്രികരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. മെട്രോ, ട്രാം, ബസ്, ജലഗതാഗത സംവിധാനങ്ങള്‍, ടാക്സികള്‍ എന്നിവയിലായി 27.34 കോടി പേരാണ് ഇക്കാലയളവില്‍ യാത്ര ചെയ്തതെന്ന് ആര്‍.ടി.എ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 27.13 കോടി ആയിരുന്നു യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷം അവസാനത്തോടെ ദുബൈ ജനസംഖ്യയുടെ 16 ശതമാനം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ആര്‍.ടി.എ കണക്കുകൂട്ടുന്നു. പൊതുഗതാഗത സംവിധാനങ്ങളുടെ വ്യാപനം വഴി 2030ഓടെ ഇത് 30 ശതമാനത്തിലത്തെിക്കാന്‍ ആര്‍.ടി.എ ലക്ഷ്യമിടുന്നു.
ദുബൈ മെട്രോയുടെ ചുവപ്പ്, പച്ച പാതകളിലായി 9.64 കോടി പേരാണ് ഈ വര്‍ഷം ജൂണ്‍ വരെ യാത്ര ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേസമയം 8.82 കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷം ചുവപ്പ് പാതയിലെ യാത്രക്കാരുടെ എണ്ണം 5.57 കോടിയില്‍ നിന്ന് 6.12 കോടിയായി ഉയര്‍ന്നു. പച്ച പാതയിലേത് 3.24 കോടിയില്‍ നിന്ന് 3.52 കോടിയായും വര്‍ധിച്ചു. എന്നാല്‍ ദുബൈ ട്രാം യാത്രക്കാരുടെ എണ്ണം 25.52 ലക്ഷത്തില്‍ നിന്ന് 25.35 ലക്ഷമായി കുറഞ്ഞു.  
ദുബൈയിലെ മൊത്തം ബസ് യാത്രികര്‍ 6.99 കോടിയാണ്. ദുബൈ ബസുകളില്‍ 4.48 കോടി പേരും മെട്രോ ഫീഡര്‍ സര്‍വീസുകളില്‍ 1.64 കോടി പേരും ഇന്‍റര്‍സിറ്റി ബസുകളില്‍ 55.66 ലക്ഷം പേരും വാടകക്കെടുത്ത ബസുകളില്‍ 30.85 ലക്ഷം പേരും സഞ്ചരിച്ചു.
 ജലഗതാഗത സംവിധാനങ്ങളില്‍ മൊത്തം യാത്ര ചെയ്തത് 71.40 ലക്ഷം പേരാണ്. 67.14 ലക്ഷം പേര്‍ അബ്രകളും 3.24 ലക്ഷം പേര്‍ വാട്ടര്‍ ബസുകളും 74,330 പേര്‍ ദുബൈ ഫെറിയും 26,723 പേര്‍ വാട്ടര്‍ ടാക്സിയും ഉപയോഗപ്പെടുത്തി. ദുബൈയിലെ എല്ലാ ടാക്സി ഫ്രാഞ്ചൈസികളും കൂടി 4.86 കോടി ട്രിപ്പുകളാണ് നടത്തിയത്.
9.73 കോടി പേര്‍ ടാക്സികളില്‍ യാത്ര ചെയ്തു. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുവെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.