ഷാർജ: പുറത്ത് 50 ഡിഗ്രി ചൂട് തിളച്ചുമറിയുമ്പോൾ കുളിരണിഞ്ഞ് സന്തോഷത്തോടെ കഴിഞ്ഞുകൂടുകയാണ് മലീഹ ഡെയറി ഫാമിലെ പശുക്കൾ. നൂതനമായ കൂളിങ് ടെക്നോളജിയാണ് മലീഹയിലെ ഡെൻമാർക്കിൽനിന്ന് എത്തിച്ച പശുക്കളെ സംരക്ഷിക്കാനും മികച്ച പാൽ ഉൽപാദിപ്പിക്കാനുമായി സംവിധാനിച്ചിരിക്കുന്നത്.
നിലവിൽ 1200 പശുക്കളാണ് ഇവിടെയുള്ളത്. ഈ വർഷം സെപ്റ്റംബറോടെ 1300 പശുക്കളെ കൂടി ഫാമിലേക്ക് എത്തിക്കും. 37.7ലക്ഷം ചതുരശ്ര മീറ്ററിൽ വിപുലമായ സൗകര്യങ്ങളാണ് പശുക്കളെ സംരക്ഷിക്കാനായി ഫാമിൽ ഒരുക്കിയിട്ടുള്ളത്. വെള്ളം സ്പ്രേ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനമാണ് ഫാമിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഫാം തൊഴുത്തിനകത്ത് പശുക്കൾക്ക് മിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഓട്ടോമാറ്റിക് എയർ കൂളിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏകദേശം 15 പശുക്കൾക്ക് ഒരു കൂളിങ് യൂനിറ്റ് എന്ന നിലയിൽ സജ്ജീകരിച്ചാണ് വേനൽക്കാലത്ത് തൊഴുത്തിലെ താപനില 26 ഡിഗ്രി സെൽഷ്യസായി നിലനിർത്തുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് മലീഹയിൽ ഡെയറി ഫാമിന് തുടക്കം കുറിച്ചത്. ശുദ്ധവും ജൈവികവുമായ പശുവിൻ പാൽ ഉൽപാദിപ്പിക്കുന്ന മലീഹ ഡെയറി ഫാമിന്റെ ഒന്നാംഘട്ടം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഏക്കർ കണക്കിന് മരുഭൂമിയിൽ ഗോതമ്പ് വിളയിച്ച മലീഹയിലെ സമഗ്ര പദ്ധതിയുടെ മൂന്നാംഘട്ടത്തിലാണ് ഗോതമ്പു പാടത്തിന് സമീപം പശു ഫാമും ആരംഭിച്ചത്. രാസപദാർഥങ്ങളിൽ നിന്ന് മുക്തമായ തികച്ചും ജൈവികമായ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഫാമിൽനിന്ന് അടുത്ത ജൂലൈ മുതൽ പാലുൽപന്നങ്ങൾ വിതരണം ചെയ്ത് തുടങ്ങും. ഗോതമ്പു പാടത്തെ വൈക്കോലാണ് ഇവിടെ നിർമിക്കുന്ന പശു ഫാമിൽ ഉപയോഗിക്കുക. പശുക്കളിൽ നിന്നുള്ള വളം ഗോതമ്പ് പാടത്തും ഉപയോഗിക്കും. ഇതുവഴി ഇവിടെനിന്നുള്ള എല്ലാ ഉൽപന്നങ്ങളും രാസപദാർഥങ്ങളിൽ നിന്ന് മുക്തമാകും. കഴിഞ്ഞ വർഷമാണ് ആദ്യമായി ഈ പ്രദേശത്ത് ഗോതമ്പ് ഉൽപാദിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.