ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാർ

സന്ദർശക വിസയിലെത്തിയ 700ഓളം പേരെ മടക്കി അയച്ചു

ദുബൈ: മതിയായ രേഖകളില്ലാതെ സന്ദർശക വിസയിലെത്തിയ നൂറോളം ഇന്ത്യക്കാരെയും 678 പാകിസ്താൻ സ്വദേശികളെയും ദുബൈ വിമാനത്താവളത്തിൽനിന്ന് മടക്കി അയച്ചു. റിട്ടേൺ ടിക്കറ്റും താമസരേഖകളും ഇല്ലാതെയെത്തിയതിനാലാണ് ഇന്ത്യക്കാർക്ക് ദുബൈയിൽ പ്രവേശനം നിഷേധിച്ചത്.മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് രേഖകൾ ശരിയാക്കി മലയാളികൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയവർക്ക് മടങ്ങേണ്ടി വന്നു. അതേസമയം, 2000 ദിർഹം കൈവശം വെക്കാതെ എത്തിയതിനാണ് പാകിസ്താനികളെ മടക്കിയത്.

ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നെത്തുന്ന സന്ദർശക വിസക്കാർ റിട്ടേൺ ടിക്കറ്റെടുത്തിരിക്കണമെന്ന് നേരത്തേ നിർദേശം നൽകിയിരുന്നു. പാകിസ്താനികൾ 2000 ദിർഹം കൈയിൽ കരുതണമെന്ന നിർദേശം കഴിഞ്ഞദിവസം മുതൽ കർശനമാക്കിയിരുന്നു. ഇത് പാലിക്കാത്തവരെയാണ് മടക്കിയത്. പലർക്കും റിട്ടേൺ ടിക്കറ്റോ താമസിക്കുന്നത് എവിടെയാണെന്ന രേഖകളോ ഉണ്ടായിരുന്നില്ല. ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ തങ്ങിയ ശേഷം വെള്ളിയാഴ്ച പുലർച്ചയോടെയാണ് മലയാളികൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്. ഗോ എയറിലാണ് ഇവർ എത്തിയത്. എയർ ബ്ലു, ൈഫ്ല ദുബൈ, പി.ഐ.എ എന്നീ വിമാനങ്ങളിലാണ് പാകിസ്താനികൾ എത്തിയത്. 678 പാകിസ്താൻകാർക്ക് അനുമതി നിഷേധിച്ചതായും രേഖകൾ കൃത്യമാക്കിയ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും പാകിസ്താൻ എംബസി അറിയിച്ചു. റിട്ടേൺ ടിക്കറ്റില്ലാത്തവർക്ക് യാത്ര അനുവദിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള ഇന്ത്യൻ എയർലൈനുകൾ അറിയിച്ചിട്ടുണ്ട്.

ദുബൈ വഴി സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനെത്തുന്നവർക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കഴിഞ്ഞദിവസം വിമാനത്താവളത്തിൽ കുടുങ്ങിയതിലേറെയും ഇത്തരക്കാരായിരുന്നു. 

'വിവരങ്ങൾ ബോധ്യപ്പെടുത്താൻ കഴിയണം'

ദുബൈ: സന്ദർശക വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ വിവരങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ പുറത്തിറങ്ങാൻ അനുവാദം ലഭിക്കുമെന്ന് സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദ് പറഞ്ഞു.

വിവരങ്ങൾ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ധരിപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് മലയാളികളായ 22 പേരെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഇവർക്ക് യു.എ.ഇയിൽ ഗാരൻററുണ്ടെന്നും ഇവിടെ തങ്ങാനുള്ള തുക കൈവശമുെണ്ടന്നും താമസിക്കാൻ സ്ഥലമുണ്ടെന്നും എമിഗ്രേഷൻ ഓഫിസർമാരെ ബോധിപ്പിക്കാൻ കഴിഞ്ഞു. 2000 ദിർഹം കൈയിൽ ഇല്ലെങ്കിലും ദുബൈയിൽ ഒരുമാസം തങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് ഉദ്യോഗസ്ഥരെ ബോധിപ്പിക്കാൻ കഴിയണം. ഇതിനായി ഇന്ത്യൻ കറൻസിയോ ഡോളറോ ക്രെഡിഡ് കാർഡോ ഡെബിറ്റ് കാർഡോ കൈയിൽ കരുതുന്നത് നല്ലതാണ്.

ഇവിടെയുള്ള ഗാരൻററെ കുറിച്ചും താമസ സംവിധാനങ്ങളെ കുറിച്ചും അവരെ അറിയിക്കണം. ആവശ്യമെങ്കിൽ ഇവ ബോധിപ്പിക്കാനുള്ള രേഖകൾ കൈയിൽ കരുതണമെന്നും അദ്ദേഹം പറഞ്ഞു. അഫിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മലയാളികളായ 22 പേരെ പുറത്തെത്തിക്കാൻ കഴിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.