ദുബൈ: തുടർച്ചയായി രണ്ടാം ദിനവും രാജ്യത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ദുബൈ, ഷാർജ, അബൂദബി, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലെ പ്രധാന നഗരങ്ങളിലെല്ലാം ഇടിയോടുകൂടിയ മഴ രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായി. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എ) ഉദ്യോഗസ്ഥൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
ഇത് ഒമാൻ, റാസൽഖൈമയിലെ ചില ഭാഗങ്ങൾ, യു.എ.ഇയുടെ പടിഞ്ഞാറൻ മേഖലകൾ, ദുബൈ എന്നിവിടങ്ങളിൽ കാർമേഘങ്ങൾ രൂപം കൊള്ളാനും അതുവഴി ശക്തമായ മഴക്കും കാരണമായി. അൽ ഐനിലെ ചില ഭാഗങ്ങളിലാണ് ചെറിയ തോതിൽ ആലിപ്പഴ വർഷമുണ്ടായത്. ചൊവ്വാഴ്ച വരെ വടക്കു കിഴക്കൻ മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടു കൂടിയോ ഉച്ചക്ക് ശേഷമോ ആയിരിക്കും മഴക്ക് കൂടുതൽ സാധ്യത. ഇടിയോടുകൂടിയ മഴയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച 10 മണിയോടെ അന്തരീക്ഷം ശാന്തമാകും.
അതേസമയം, രണ്ടു ദിവസമായി കനത്ത മഴ ലഭിച്ചതോടെ അന്തരീക്ഷ താപനില ഉൾപ്രദേശങ്ങളിൽ 38നും 42 ഡിഗ്രിക്കും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷ. തീരമേഖലകളിൽ 35നും 39നും ഇടയിലായിരിക്കും ചൂട്. ദ്വീപുകളിലും പർവത മേഖലകളിലും ചൂട് 29നും 34നും ഇടയിലായിരിക്കും. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് ദൃശ്യപരത കുറക്കാനിടയാക്കുമെന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.