യു.എ.ഇയിൽ ജോലി നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ

ദുബൈ: യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ. ജോലി പോയാൽ മൂന്ന് മാസം വര ശമ്പളത്തിന്‍റെ 60 ശതമാനം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകും ഈ തുക.

പരമാവധി 20,000 ദിർഹം വരെയായിരിക്കും പ്രതിമാസം ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്കീമിലക്ക് അടക്കേണ്ടി വരും. മൂന്ന് മാസം വരെയാണ് ഇൻഷ്വറൻസ് തുക ലഭിക്കുന്നതെങ്കിലും അതിന് മുൻപ് പുതിയ ജോലി ലഭിച്ചാൽ പിന്നീട് തുക ലഭിക്കില്ല.

അതേസമയം, സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല. ഇൻഷ്വറൻസ് തുക അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷമെ പരിരക്ഷക്ക് യോഗ്യതയുണ്ടാവൂ.

നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന് കണ്ടെത്തിയാൽ പിഴ ഈടാക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിയമം ജനുവരിയിൽ നടപ്പാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Tags:    
News Summary - Insurance cover for those who lose their jobs in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.