ദുബൈ: വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലേമിലെയും കുടിയേറ്റങ്ങൾ വിപുലീകരിക്കുന്നത് ഉൾപ്പെടെയുള്ള ഇസ്രായേൽ നയങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി കണക്കാക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) അഭിപ്രായത്തെ യു.എ.ഇ സ്വാഗതം ചെയ്തു.
അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിന്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് വിരുദ്ധമായ എല്ലാ ഇടപെടലുകളും യു.എ.ഇ നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
മിഡിൽഈസ്റ്റിലെ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുകയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുന്നതിനുമുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.