ദുബൈ: ബംഗ്ലാദേശ് സർക്കാറിനെതിരെ യു.എ.ഇയിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളായ ബംഗ്ലാദേശി പൗരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ചയാണ് ഒരു സംഘം ബംഗ്ലാദേശി പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രതികൾ യു.എ.ഇയിലെ നിയമം ലംഘിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താനും അറസ്റ്റിലായവരെ അടിയന്തരമായി വിചാരണക്ക് കൈമാറാനും പ്രോസിക്യൂഷൻ നിർദേശിച്ചു. പ്രതിഷേധ പ്രകടനങ്ങളുടെ വിഡിയോ പ്രതിഷേധകർ ഓൺലൈനിൽ അപ്ലോഡ് ചെയ്തതായും പ്രോസിക്യൂഷൻ ആരോപിച്ചു.
പൊതുസ്ഥലത്ത് അന്യായമായി ഒരുമിച്ചുകൂടൽ, സംഘർഷത്തിന് കാരണമാകുന്ന രീതിയിൽ സ്വന്തം രാജ്യത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനം, പ്രഖ്യാപിത നിയമങ്ങളുടെയും മാർഗനിർദേശങ്ങളുടെയും ലംഘനം, വ്യക്തികളുടെ ജീവന് ഭീഷണി സൃഷ്ടിക്കുക, ഗതാഗത തടസ്സം സൃഷ്ടിക്കൽ, മർദനം, പൊതു- സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയതായി അറസ്റ്റിലായ പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ഇത്തരം നടപടികൾ രാജ്യ സുരക്ഷക്കും പൊതു ഉത്തരവുകൾക്കും രാജ്യ താൽപര്യങ്ങൾക്കും ഭീഷണിയാണെന്ന് അറ്റോണി ജനറൽ കൗൺസിലർ ഡോ. ഹമദ് അൽ ശംസി പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തും. നിവാസികൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണം. ഇത്തരം നടപടികൾക്ക് മുതിരരുതെന്നും ശക്തമായ പിഴ ഈടാക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.