സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നിയമനടപടിക്കൊരുങ്ങി ലുലു ജീവനക്കാർ

ദുബൈ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എ. യൂസുഫലിക്കെതിരെ വ്യാജവാർത്ത ചമച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി ലുലു ജീവനക്കാർ. യൂസുഫലിയെയും ലുലുവിനെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വാർത്തയെന്നാരോപിച്ച് കേരളം, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, ബിഹാര്‍, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാരാണ് പരാതി നൽകുന്നത്.

ലോക്ഡൗണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസുഫലിയുടെ അനുജൻ അഷ്റഫ് അലിയുടെ മകൻ ഫഹാസിന് യു.എ.ഇയിലേക്ക് പോകാന്‍ കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് വ്യാജവാര്‍ത്ത ചമച്ചതെന്ന് ലുലു വൃത്തങ്ങൾ അറിയിച്ചു. സ്വര്‍ണം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്നതിനും ഒരാഴ്ച മുമ്പുതന്നെ കൊച്ചിവഴി ഫഹാസ് ദുൈബയിലെത്തിയിരുന്നു.

കള്ളക്കടത്ത് സ്വര്‍ണം കൊടുത്ത് വിടാനുള്ള കത്ത് ഹഫാസിെൻറ കൈയിൽ കോണ്‍സുലേറ്റ് ജനറല്‍ നല്‍കി എന്നാണ് വാർത്തയിൽ പറയുന്നത്. ഇതിന് യാഥാർഥ്യവുമായി ബന്ധമില്ല. വിദ്യാര്‍ഥിയായ ഹഫാസ് ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിപ്പോയിരുന്നു. യു.എ.ഇയിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോണ്‍സല്‍ ജനറലിെൻറ അനുമതി കത്ത് ആവശ്യമായി വന്നു. അന്ന് യു.എ.ഇയില്‍ ആയിരുന്ന കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കി കത്ത് തിരികെ അയച്ചു. ഈ കത്തിെൻറ പകർപ്പ് സ്വപ്നക്കും ലഭിച്ചു. താന്‍ കോണ്‍സുലേറ്റ് ജീവനക്കാരി ആണെന്ന് വ്യക്തമാക്കാന്‍ സ്വപ്ന ഈ കത്തിെൻറ കോപ്പി ഹൈകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിക്കൊപ്പം നല്‍കി. ഇതു വളച്ചൊടിച്ചാണ് വാർത്ത നൽകിയത്.

ജൂണ്‍ 30നാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നയതന്ത്ര വഴിയില്‍ ഉള്ള സ്വര്‍ണം എത്തുന്നതും തടഞ്ഞുവെക്കുന്നതും. എന്നാല്‍, ഫഹാസ് ദുൈബയിലേക്ക് പോയത് ജൂണ്‍ 23ന് കൊച്ചിയിൽ നിന്നാണ്. വ്യാജവാര്‍ത്ത സൃഷ്ടിച്ചതിനും മനഃപൂര്‍വം വ്യക്തിഹത്യ നടത്തിയതിനും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യയിലെ ലുലു ജീവനക്കാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.