ദുബൈ: അൽസഫ -1 സ്കൂൾ കോംപ്ലക്സിലെ നാല് പ്രധാന ഭാഗങ്ങളിൽ ഗതാഗത സൗകര്യ വികസന പദ്ധതികൾ പൂർത്തീകരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എൻട്രി, എക്സിറ്റ് സ്ഥലങ്ങൾ വികസിപ്പിച്ചത്, ട്രാഫിക് ലൈറ്റുകളും കാൽനട ക്രോസിങ്ങുകളും സ്ഥാപിച്ചത് എന്നിവയടക്കമുള്ള കാര്യങ്ങളാണ് പൂർത്തീകരിച്ചത്.
ദുബൈ റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഈ മേഖലയിൽ വികസനം നടത്തിയത്. സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രദേശത്ത് പദ്ധതി പൂർത്തിയായത്.
അൽ സഫ മേഖലയിലെ റോഡ് വികസനം കച്ചവടക്കാർ, വിദ്യാർഥികൾ, പ്രദേശത്തെ 60,000ലേറെ താമസക്കാർ എന്നിവർക്ക് ഉപകാരപ്പെടുമെന്ന് ആർ.ടി.എയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
പ്രധാന സാമ്പത്തിക സ്ഥാനമെന്ന നിലയിലും ജീവിക്കാനും തൊഴിൽ ചെയ്യാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിലും ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന ദുബൈയിലെ ഗതാഗത സംവിധാനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയിൽ ഉൾപ്പെടുത്തി ശൈഖ് സായിദ് റോഡ് ജങ്ഷനിൽനിന്ന് സ്ട്രീറ്റ് 13ലേക്കുള്ള റൗണ്ട് എബൗട്ടിലേക്ക് പോകുന്ന സർവിസ് റോഡ് 255 മീറ്റർ വികസിപ്പിച്ചിട്ടുണ്ട്. ഇത് അൽ സഫ-1 സ്കൂൾ കോംപ്ലക്സിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുകയും യാത്രാസമയം 20 ശതമാനം കുറക്കുകയും ചെയ്യും. അതോടൊപ്പം അൽ സഫ സ്കൂളിനും അൽ ഇത്തിഹാദ് സ്കൂളിനും സമീപം 22 പാരലൽ പാർക്കിങ് സ്ലോട്ടുകൾ നിർമിച്ചിട്ടുണ്ട്.
സ്ട്രീറ്റ് 19ൽനിന്ന് അൽ വസ്ൽ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വീതികൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതിനായി 330 മീറ്റർ നീളമുള്ള പാത കൂട്ടിച്ചേർക്കുകയും ഇടത്തേക്ക് തിരിയുന്ന പാതകളുടെ എണ്ണം ചുരുക്കുകയും ചെയ്തു. അതോടൊപ്പം ജുമൈറ കോളജിന് എതിർവശത്ത് 18 പാർക്കിങ് സ്ലോട്ടുകൾകൂടി നിർമിച്ചു. ട്രാഫിക് സിഗ്നലും കാൽനട ക്രോസിങ്ങും സ്ഥാപിച്ചതിനൊപ്പം അൽ വസ്ൽ സ്ട്രീറ്റിൽ ഒരു അധിക യു-ടേൺ എക്സിറ്റ് രൂപപ്പെടുത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.