ദുബൈ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രണ്ടു കോടിയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ.സി.എഫ് ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ അറിയിച്ചു.
നൂറു കണക്കിന് പേരുടെ ജീവനെടുക്കുകയും ആയിരങ്ങള്‍ക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്ത ദുരന്തത്തില്‍ സഹജീവികളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികളെന്ന് പ്രസ്താവനയിൽ അറിയിച്ചു. കേരള സര്‍ക്കാറുമായി ചേർന്ന് മാതൃ സംഘടനയായ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐ.സി.എഫ് ഏറ്റെടുക്കുക.
വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രഥമ പരിഗണനയിലുള്ളത്. വിവിധ ഘടകങ്ങള്‍ ഇതിനാവശ്യമായ സമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടാന്‍ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് ഐ.സി.എഫ് വ്യക്തമാക്കി.
ചൂരല്‍മല, മുണ്ടക്കൈ മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു പൂര്‍ണ സഹായം ലഭ്യമാക്കാനും മനുഷ്യസാധ്യമായ എല്ലാ വഴികളിലൂടെയും ദുരിതബാധിതരെ സഹായിക്കാനും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ മുന്നോട്ടു വരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. കടുത്ത പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ദുരന്തമുഖത്ത് സേവനം ചെയ്യുന്ന ആർമി, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരെയും ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.