അബൂദബി: ബയോമെട്രിക് സ്മാർട്ട് ട്രാവൽ പദ്ധതിയുടെ വിപുലീകരണം പ്രഖ്യാപിച്ച് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നേരിട്ട് യാത്രരേഖകൾ കാണിക്കാതെ യാത്രക്കാർക്ക് വിമാനയാത്ര വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്ന ഓട്ടോമാറ്റഡ് ട്രാവൽ രജിസ്ട്രേഷൻ സേവനങ്ങൾ, സെൽഫ് സർവിസ് ബാഗേജ് ഡെലിവറി, മുഖം തിരിച്ചറിഞ്ഞ് യാത്ര ചെയ്യാൻ കഴിയുന്ന ഇ-ഗേറ്റ്, ബോർഡിങ് ഗേറ്റുകൾ തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് സ്മാർട്ട് ട്രാവൽ പദ്ധതി.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി)യുമായി സഹകരിച്ചാണ് അബൂദബി എയർപോർട്ട്സ് പുതിയ സംവിധാനം ഒരുക്കുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ പ്രവർത്തനങ്ങൾ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനവുമായി സംയോജിപ്പിക്കുന്നതിനായി മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
ഇതുവഴി യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ ഇല്ലാതാകും. പദ്ധതി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഇത്തിഹാദ് എയർവേഴ്സ് വിവിധ ടെച്ച് പോയന്റുകളിൽ ബയോമെട്രിക് സംവിധാനം കഴിഞ്ഞ വർഷം നടപ്പിലാക്കിയിരുന്നു.
തുടർപ്രവർത്തനം എന്ന നിലയിൽ അഞ്ചു എയർ ലൈനുകൾക്കായി ചെക്ക് ഇൻ, ബോർഡിങ് ഗേറ്റുകളിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കാനാണ് എയർപോർട്ട് അതോറിറ്റി തീരുമാനം. അതോടൊപ്പം പുതുതായി ഇ-ഗേറ്റുകളും സ്ഥാപിക്കും. ഐ.സി.പിയുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഇൻഫർമേഷൻ ഓഫിസറായ ആൻഡ്രൂ മർഫി പറഞ്ഞു.
2025ഓടെ ഈ സംവിധാനം എല്ലാ സെക്യൂരിറ്റി, ഓപറേഷൻസ് ടച് പോയിന്റുകളിലും മറ്റ് എയർലൈൻസുകളുടെ സേവനങ്ങളിലും തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകോത്തര നിലവാരമുള്ള യാത്രാസേവനങ്ങൾ നൽകാൻ ഇതിലൂടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനാവുമെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റ്, യാത്രാരേഖകളുടെ പരിശോധന എന്നിവ സംയോജിപ്പിക്കുന്നതിലൂടെ യാത്രികർക്ക് നിലവിൽ ഇതിനായി വേണ്ടിവരുന്ന 25 സെക്കൻഡ് സമയം കേവലം ഏഴു സെക്കൻഡായി കുറയുമെന്ന് ഐ.സി.പി ജനറൽ ഡയറക്ടർ സെയിഫ് അൽ ഖലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.