പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈൻ; പൊലീസ് പിടിച്ചുപറി വിവരിച്ച് പിതാവിന്റെ കുറിപ്പ് വൈറൽ

വാഹന പരിശോധനക്കിടെ പിഴയുടെ പേരിൽ വൻ തുക പൊലീസ് ഈടാക്കിയതായി ആരോപണം. റിട്ടയേർഡ് ഡി.എഫ്.ഒ ആണ് മകനുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജനുവരി ഏഴാം തീയതിയാണ് സംഭവം. വാഹന പരിശോധന നടത്തിയ മഞ്ചേരി പൊലീസ് മകന്റെ വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ 2000 രൂപ പിഴ ഈടാക്കിയെന്ന് ഇദ്ദേഹം പറയുന്നു. 250 രൂപ ഈടാക്കേണ്ട സ്ഥാനത്തായിരുന്നു പൊലീസ് പിടിച്ചുപറി. പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ 1750 രൂപ തിരികെ നൽകിയതായും ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ മഞ്ചേരി പോലീസ് ചെക്കിങ്ങിനു വേണ്ടി കൈ കാണിച്ചു. യാത്ര രേഖകൾ പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ മകൻ എന്നെ ഫോൺ ചെയ്യുകയും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈൻ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാൻ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടിൽ നിന്ന് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ് ഐ അക്കൗണ്ടിലേക്ക് 2000 രൂപ ട്രാൻസ്ഫർ ചെയ്തു. ദിവസങ്ങൾക്കു ശേഷം മൊബൈലിൽ മെസ്സേജ് പരിശോധിക്കുമ്പോൾ പൊലൂഷൻ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈൻ അടക്കാൻ എന്തിനാണ് 2000 ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിച്ചു

അപ്പോൾ മകൻ പറഞ്ഞത് 250 രൂപയുടെ റസീറ്റ് നൽകുകയുള്ളൂ, ബാക്കി പൈസ സർക്കാറിലേക്ക് ആണ് (1750) എന്നാണ് പോലീസുകാർ പറഞ്ഞത് എന്ന് മകൻ അറിയിച്ചു.


ഉടനെ ഞാൻ മഞ്ചേരി എസ്.ഐയുമായി ഫോണിൽ ബന്ധപ്പെട്ടു. കുറച്ചു ദിവസം മുമ്പ് നടന്നത് ആയതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്നും, അങ്ങനെ 2000 വാങ്ങിക്കുകയില്ല എന്നും അറിയിച്ചു. അപ്പോൾ ഉടൻതന്നെ മകന്റെ മൊബൈലിൽ നിന്നും പൈസ അയച്ചു കൊടുത്തിട്ടുള്ള സ്ക്രീൻഷോട്ട് എസ്ഐ ക്ക് അയച്ചുകൊടുത്തിട്ട് ഞാൻ റിട്ടയേർഡ് ഡി എഫ് ഒ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തപ്പോൾ മിനിറ്റുകൾക്കകം ക്ഷമാപണത്തോടെ 1750/= തിരിച്ചു ഗൂഗിൾ പേ ചെയ്തു തന്നു.

ഞാൻ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് ഉടൻതന്നെ വിഷയത്തിന് പരിഹാരമായി. ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോൾ തിരിച്ച് പോലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോൾ മാന്യമായി സംസാരിച്ചു.!! സാധാരണക്കാരന് എന്ന് നീതി പുലരും.

Tags:    
News Summary - 2000 rupees fine for not having pollution certificate; The father's note went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.