സ്വന്തമായി വിമാനം നിർമിച്ച് ലണ്ടൻ മലയാളി; നോക്കി പഠിച്ചത് യൂട്യൂബ് വഴി

യാത്ര ചെയ്യാൻ സ്വന്തമായി വിമാനം നിർമിച്ച് ലണ്ടൻ മലയാളി എൻജിനീയർ. നാലുപേർക്കു യാത്ര ചെയ്യാവുന്ന വിമാനമാണ് അശോക് താമരാക്ഷൻ എന്ന മെക്കാനിക്കൽ എഞ്ചിനീയർ നിർമിച്ചത്. സ്വയം നിർമിച്ച വിമാനത്തിൽ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് പറക്കുകയും ചെയ്തു ഇദ്ദേഹം. മുൻ എം.എൽ.എ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകനാണ് അശോക് താമരാക്ഷൻ.

കോവിഡ് ലോക്ഡൗണിലാണു വിമാനം നിർമിക്കാനുള്ള ആശയം മനസ്സിൽ ഉദിച്ചതെന്നു അശോക് പറയുന്നു. ബ്രിട്ടിഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽനിന്നു നേരത്തേ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടിൽ താൽക്കാലിക വർക്‌ഷോപ് നിർമിച്ചു.2019 മേയിൽ തുടങ്ങിയ നിർമാണം 2021 നവംബർ 21നു പൂർത്തിയായി. ലൈസൻസ് ലഭിക്കാൻ 3 മാസത്തെ പരീക്ഷണ പറക്കൽ. കഴി‍‍ഞ്ഞ ഫെബ്രുവരി ഏഴിന് ആദ്യ പറക്കൽ ലണ്ടനിൽ, 20 മിനിറ്റ്. മേയ് ആറിനു കുടുംബത്തോടൊപ്പം ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.


വിമാനം നിർമിക്കാനുള്ള സാ​ങ്കേതിക വിദ്യയൊന്നും താൻ പഠിച്ചിട്ടില്ലെന്നും റെഡിമെയ്ഡ് കിറ്റുകൾ ഉപയോഗിച്ചാണ് വിമാനം നിർമിച്ചതെന്നും അശോക് പറഞ്ഞു. സംശയ നിവാരണങ്ങൾക്കായി യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളെയാണ് ആശ്രയിച്ചതെന്നും ഇദ്ദേഹം പറയുന്നു. വിമാനം നിർമിക്കാനുള്ള പണം കണ്ടെത്തിയ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചും ചെറിയ ലോൺ എടുത്തുമാണെന്ന് അശോഷിന്റെ ഭാര്യ അഭിലാഷ പറഞ്ഞു.

ഇളയ മകൾ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കൺ ആയ ജി ചേർത്ത് ജി–ദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇൻഡോർ സ്വദേശിയായ ഭാര്യ അഭിലാഷ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണ്. ഇപ്പോൾ ആലപ്പുഴയിലെ വീട്ടിൽ അവധിക്കെത്തിയ അശോകും കുടുംബവും 30ന് മടങ്ങും. ദിയയെക്കൂടാതെ മറ്റൊരു മകളും അശോകിനും അഭിലാഷക്കുമുണ്ട്.

Tags:    
News Summary - London Malayali built his own plane; Watched and learned through YouTube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.