ഗുവാഹതി: കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് അസമിലെ കർബി അങ്ലോങ് ജില്ലയിൽ രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. അഭിജിത് നാഥ് (28), നിലുത്പൽ ദാസ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ദോക്മോക പട്ടണത്തിൽനിന്ന് 16 കി.മീ അകലെ പഞ്ചൂരി കച്ചാരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണ സംഭവം.
കാന്തേ ലാങ്ഷു വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള വഴിയിൽ യുവാക്കളുടെ വാഹനം തടഞ്ഞ് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. രണ്ട്് യുവാക്കൾ കറുത്ത കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ചിലർ ഗ്രാമവാസികളെ അറിയിച്ചിതിനെത്തുടർന്നാണ് ആക്രമണമുണ്ടായത്. റോഡരികിലെ ധാബയിലുണ്ടായിരുന്നവർ കൂടുതലാളുകളെ വിളിച്ചുകൂട്ടി വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തടിക്കഷണങ്ങളും മുളവടികളും ഉപയോഗിച്ച് ജനക്കൂട്ടം യുവാക്കളെ മർദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രക്തത്തിൽ കുളിച്ച രണ്ട് ചെറുപ്പക്കാർ ജനക്കൂട്ടത്തോട് ജീവനുവേണ്ടി കരഞ്ഞുപറയുന്ന വിഡിയോ സംഭവത്തെ തുടർന്ന് പ്രചരിച്ചിരുന്നു. താൻ അസംകാരനാണെന്നും അച്ഛൻ ഗോപാൽ ചന്ദ്രദാസും അമ്മ രാധിക ദാസുമാണെന്നും വിഡിയോയിൽ നിലുത്പൽ കരഞ്ഞ് പറയുന്നുണ്ട്. പക്ഷേ, എന്നിട്ടും ജനക്കൂട്ടം നിർദാക്ഷിണ്യം മർദനം തുടർന്നു. യുവാക്കൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആളുമാറി ജനക്കൂട്ടം അക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആക്രമികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ഗോവയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി നടത്തുന്ന നിലുത്പൽ ദാസും മൊക്കാനിക്കൽ എൻജിനീയറും കോൺട്രാക്ടറുമായ അഭിജിത് നാഥും വെള്ളിയാഴ്ച രാവിലെ അലങ്കാര മത്സ്യങ്ങൾക്കുവേണ്ടിയാണ് ദോക്മോകയിൽ എത്തിയതെന്ന് െപാലീസ് പറഞ്ഞു. പുറത്തുനിന്നെത്തുന്നവർ ഗ്രാമങ്ങളിൽനിന്ന് കുട്ടികളെ കടത്തുന്നു എന്ന കിംവദന്തി മേഖലയിലെ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ചിട്ടുള്ളതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.