അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസ്; 49 പേർ കുറ്റക്കാർ, 28 പേരെ വെറുതെവിട്ടു

ഗാന്ധിനഗർ: 13 വർഷം നീണ്ട വിചാരണക്കൊടുവിൽ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ ​ഗുജറാത്ത് പ്രത്യേക കോടതി വിധി പറഞ്ഞു. സ്‌ഫോടന പരമ്പര കേസിൽ 77 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 28 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി പ്രത്യേക കോടതി വെറുതെ വിട്ടു. 49 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 77 പ്രതികൾക്കെതിരായ വിചാരണ കഴിഞ്ഞ വർഷം സെപതംബറിൽ കോടതി പൂർത്തിയാക്കിയിരുന്നു. കേസിൽ 20 എഫ്.ഐ.ആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിന്റെ വിചാരണ കോടതി അവസാനിപ്പിച്ചിരുന്നു. ഈ മാസം ആദ്യം കേസിൽ വിധി പറയുമെന്ന നോട്ടീസ് ഇറക്കിയെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു. സമീപ കാലങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ക്രിമിനൽ വിചാരണ നേരിട്ട കേസുകളിൽ ഒന്നാണിത്.

2008 ജൂലൈ 26ന് നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 1,100 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സബർമതി സെൻട്രൽ ജയിലിൽ നിന്നാണ് പ്രത്യേക കോടതി കേസ് ആദ്യം പരി​ഗണിച്ചത്.

ഇന്ത്യൻ മുജാഹീദിൻ ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ ആരോപണം. വിവധയിടങ്ങളിലായി സൈക്കിളുകളിൽ സ്ഥാപിച്ച 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 70 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനങ്ങൾ.

സൂറത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പിന്നീട് പൊലീസ് ബോംബുകൾ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തിരുന്നു. 2009ൽ കേസിൽ വിചാരണ ആരംഭിച്ച ശേഷം പ്രതികളായ രണ്ട് പേർക്കാണ് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടുള്ളത്. 

Tags:    
News Summary - 2008 Ahmedabad Serial Blast Case: 49 Accused Convicted, 28 Let Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.