ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈകോടതി റദ്ദാക്കി

നൈനിറ്റാൾ: കേന്ദ്ര സർക്കാറിന് തിരിച്ചടിയായി ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈകോടതി റദ്ദാക്കി. രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് ഹൈകോടതി റദ്ദാക്കിയത്. ഹരീഷ് റാവതിന്‍റെ സർക്കാർ ഏപ്രിൽ 29ന് നിയമസഭയിൽ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടു. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് കെ.എം ജോസഫ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷിച്ചത്.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാറിന്‍റെ നടപടിയെയും കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. ആർട്ടിക്ൾ 356 പ്രകാരം രാഷട്രപതി ഭരണം ഏർപ്പെടുത്തുന്നതിന് തക്കതായ കാരണമൊന്നും ഗവർണർ രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അവസാന ശ്രമമായി മാത്രമേ ആർട്ടിക്ൾ 356 ഉപയോഗിക്കാൻ പാടുള്ളു എന്നും കോടതി പറഞ്ഞു.

ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഉത്തരാഖണ്ഡ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്നും രാഷ്ട്രപതിയുടെ റൂളിങ് കോടതികളുടെ പരിശോധനക്ക് അതീതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.

കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി ബി.ജെ.പി സര്‍ ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നേതൃത്വം നടത്തുന്നതിനിടയിലാണ് രാഷ്ട്രപതിഭരണം തന്നെ ഹൈകോടതി റദ്ദാക്കിയത്. ഒമ്പത് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ശരിവെച്ച് 29ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിലക്കിയത് മോദിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും കണക്കുകൂട്ടലുകളെയും തകിടംമറിക്കുന്നതായി.

ഒമ്പത് വിമത എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ശിപാർശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.  71 അംഗ നിയമസഭയില്‍ 36 എം.എല്‍.എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കര്‍ അടക്കം 27 സാമാജികരാണുള്ളത്. ആറ് എം.എല്‍.എമാരുള്ള പി.ഡി.എഫും ഒരു നോമിനേറ്റഡ് അംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരാണ്. ബി.ജെ.പിക്കും 27 എം.എല്‍.എമാരാണുള്ളത്. എന്നാല്‍, ഏക ബി.ജെ.പി വിമതന് വോട്ടവകാശമുണ്ട്.

അതേസമയം, ഹൈകോടതി വിധി വെള്ളിയാഴ്ച  സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

സത്യം വിജയിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുളള ബോധപൂര്‍വമായ ശ്രമമാണ് ഉത്തരാഖണ്ഡില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.