ജെ.എൻ.യുവിൽ പഠിപ്പ് മുടക്ക് തുടരുന്നു; ക്ലാസുകൾ പ്രവർത്തിച്ചില്ല

ന്യൂഡൽഹി: അഫ്സൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജെ.എൻ.യുവിൽ വിദ്യാർഥികൾ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരം തുടരുന്നു. വിദ്യാർഥികളും അധ്യാപകരും ക്ലാസുകൾ ബഹിഷ്കരിച്ചാണ് സമരവുമായി മുന്നോട്ട് പോകുന്നത്. അതേസമയം, സംഭവത്തിൽ അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കി.

കനയ്യയെ വിട്ടയക്കുക, വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കുക, കാമ്പസില്‍ നിന്ന് പൊലീസിനെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. സര്‍വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമം നടക്കുന്നതായും അധ്യാപകര്‍ ആരോപിക്കുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സമരത്തിന് ഇടതുപക്ഷത്തിന്‍റെയും കോൺഗ്രസ് പാർട്ടിയുടെയും പിന്തുണയുണ്ട്.

വിദ്യാർഥികൾ ക്ലാസിലേക്ക് തിരികെ പ്രവേശിക്കണമെന്ന് വൈസ് ചാൻസലർ ജഗദീഷ് കുമാർ അഭ്യാർഥിച്ചു. അഫ്സൽ ഗുരു അനുസ്മരണ പരിപാടിയെ കുറിച്ചുള്ള സർവകലാശാല നടത്തുന്ന അന്വേഷണം ഫെബ്രുവരി 25 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ ചടങ്ങിനും പ്രതിഷേധങ്ങള്‍ക്കും ലശ്കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സഈദിന്‍റെ പിന്തുണയുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതും വിവാദമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.