സ്മൃതി ഇറാനി ബി.ജെ.പിക്കുമുമ്പ് കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചുവെന്ന് ദിഗ് വിജയ് സിങ്

ഭോപാല്‍: പാര്‍ലമെന്‍റിലെയും രാജ്യസഭയിലെയും പ്രസ്താവനകളെ തുടര്‍ന്ന് വെട്ടിലായ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രാജ്യസഭാ എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ദിഗ്വിജയ് സിങ്. ബി.ജെ.പിയില്‍ ചേരുന്നതിനുമുമ്പ് അവര്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ചേരുന്നതിനായി അവര്‍ പല എ.ഐ.സി.സി അംഗങ്ങളെയും കണ്ടിരുന്നുവെന്നുപറഞ്ഞ സിങ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയില്ല.
കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചിരുന്നുവെന്ന കാര്യം അവര്‍ക്ക് നിഷേധിക്കാനാവില്ല. ഗുജറാത്ത് കലാപത്തിനുശേഷം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട ഒരാള്‍ ഇപ്പോള്‍ മോദിഭക്തയായിരിക്കുകയാണ്. 2002 ഡിസംബര്‍ 25ന് വാജ്പേയിയുടെ ജന്മദിനത്തില്‍ നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയ സ്മൃതി ഇറാനി ഇപ്പോള്‍ മതവും രാജ്യസ്നേഹവും പഠിപ്പിക്കുകയാണ്. അവര്‍ മതകാര്യമന്ത്രിയാണോ അതോ മാനവ വിഭവശേഷി മന്ത്രിയാണോയെന്ന് വ്യക്തമാക്കണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.
നേരത്തേ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ചും ദിഗ്വിജയ് സിങ് പരാമര്‍ശം നടത്തിയിരുന്നു.
മന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങള്‍ക്ക് അനുസരിച്ച് മാറുമെന്നായിരുന്നു ദിഗ്വിജയ് സിങ് പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.