കെജ് രിവാള്‍ ‘വെറുക്കപ്പെട്ട’ ഇന്ത്യക്കാരന്‍; സല്ലു പ്രേമനായകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചത്തെുകയും ജനപ്രിയ നടപടികളെടുക്കുകയും ചെയ്തിട്ടും അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ഓണ്‍ലൈന്‍ മാനദണ്ഡപ്രകാരം ‘വെറുക്കപ്പെട്ടവര്‍’. പോയവര്‍ഷം സോഷ്യല്‍ മീഡിയയില്‍  ഏറ്റവുമധികം എതിര്‍ കമന്‍റുകളും ചീത്തവിളികളും കേട്ടതാരെന്ന കണക്കെടുപ്പിലാണ് ഡല്‍ഹി മുഖ്യമന്ത്രി ഒന്നാംസ്ഥാനക്കാരനായത്.  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രണ്ടാമന്‍. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തുറന്നുപറഞ്ഞ ബോളിവുഡ് താരം അമീര്‍ഖാനും നേടി കണക്കറ്റ ചീത്തവിളി. എന്നാല്‍, കേസും വിവാദ പ്രസ്താവനകളുമെല്ലാം പൊന്തിവന്നിട്ടും ഇന്ത്യക്കാര്‍ ഏറ്റവുമധികം ഇഷ്ടം ചൊരിഞ്ഞത് നടന്‍ സല്‍മാന്‍ ഖാന്.
ഡല്‍ഹിയിലും ബിഹാറിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ തകര്‍ന്നടിയുകയും വിദേശയാത്രകള്‍, പേരെഴുതിയ കോട്ട്, അഹസിഷ്ണുത വിവാദം എന്നിവയിലെല്ലാം പേരുചീത്തയാവുകയും ചെയ്തിട്ടും രാഷ്ട്രീയക്കാരില്‍ ഏറ്റവുമധികം സ്നേഹിക്കപ്പെട്ടയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. ഗൂഗ്ളിലെ തിരച്ചിലുകള്‍, ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ് എന്നിവയിലെ കമന്‍റുകള്‍, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ വിശേഷണങ്ങള്‍ എന്നിവ മാനദണ്ഡപ്പെടുത്തി ഗൂന്‍ജ്ലാബ് എന്ന സംഘമാണ് ഗൂന്‍ജ് ഇന്ത്യ ഇന്‍ഡക്സ് എന്ന പേരില്‍ ഈ കണക്കെടുപ്പ് പുറത്തുവിട്ടത്. ആപ് ആണ് ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെങ്കില്‍ രണ്ടാമത് കോണ്‍ഗ്രസും മൂന്നാമത് ശിവസേനയുമാണ്.
മുസ്ലിംലീഗിനും ചീത്തവിളി പട്ടികയില്‍ ഇക്കുറി ഇടമുണ്ട്. ഏറ്റവും ശ്രദ്ധനേടിയ വ്യവസായ പ്രമുഖന്‍ ഫ്ളിപ്കാര്‍ട്ട് മേധാവി സഞ്ജയ് ബന്‍സാല്‍ ആണ്. സിനിമാ താരങ്ങളില്‍ ജനപ്രിയര്‍ സല്‍മാനും സണ്ണിലിയോണും ദീപികാ പദുകോണുമെങ്കില്‍ കായികരംഗത്ത്  വിരാട് കോഹ്ലിയും സച്ചിനും. ഭക്ഷണക്കാര്യത്തില്‍ സുല്‍ത്താന്‍ ബിരിയാണി തന്നെ.  വിദേശി ഇനത്തില്‍ പിസയും. ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ഇന്ത്യന്‍ സിനിമ ബജ്രംഗി ഭായ്ജാന്‍, വിദേശി: ജുറാസിക് വേള്‍ഡ്. ഫേസ്ബുക്കും ഗൂഗ്ളുമാണ് ഏറ്റവും കൂടുതല്‍ തവണ തുറക്കപ്പെട്ട സൈറ്റുകള്‍. ഏറ്റവും കൊതിപ്പിച്ച ലക്ഷ്വറി ബ്രാന്‍ഡ് ഐഫോണാണ്. വിനോദ സഞ്ചാര കേന്ദ്രം ഗോവയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.