രാജ്യസഭയിലേക്ക് പ്രമുഖര്‍ പത്രിക നല്‍കി; രാം ജത്മലാനി ആര്‍.ജെ.ഡി ടിക്കറ്റില്‍

ന്യൂഡല്‍ഹി: ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് വിവിധ പാര്‍ട്ടികളെ പ്രതിനിധാനംചെയ്ത് പ്രമുഖര്‍ പത്രിക നല്‍കി. രാജസ്ഥാനില്‍നിന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് ഓംപ്രകാശ് മാഥൂര്‍ തുടങ്ങിയവരും ഹരിയാനയില്‍ ഗ്രാമവികസന മന്ത്രി ബീരേന്ദര്‍ സിങ്ങും ബി.ജെ.പി ടിക്കറ്റില്‍ നാമനിര്‍ദേശം നല്‍കിയവരാണ്. മുന്‍ ബി.ജെ.പി എം.പിയും പ്രമുഖ അഭിഭാഷകനുമായ രാം ജത്മലാനി ആര്‍.ജെ.ഡി ടിക്കറ്റില്‍ ബിഹാറില്‍നിന്ന് പത്രിക നല്‍കിയിട്ടുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന രാം ജത്മലാനിയെ 2012ല്‍ ബി.ജെ.പി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ജനതാദള്‍-യു നേതാവ് ശരദ് യാദവ്, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍െറ മകള്‍ മിസ ഭാരതി എന്നിവരും ബിഹാറിലെ മഹാസഖ്യം പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി പഞ്ചാബില്‍നിന്നാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കിയത്. നിലവില്‍ രാജ്യസഭാ എം.പിയാണ് അംബിക സോണി. ഉത്തര്‍പ്രദേശില്‍നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രാജ്യസഭയിലേക്ക് പത്രിക നല്‍കിയിട്ടുണ്ട്. 403 അംഗ സഭയില്‍ 29 എം.എല്‍.എമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് സിബലിന്‍െറ ജയമുറപ്പിക്കാന്‍ എട്ട് വോട്ടുകള്‍ കൂടി അധികം വേണ്ടിവരും. സമാജ്വാദി പാര്‍ട്ടി പിന്തുണക്കുമെന്നാണ് പ്രതീക്ഷ.
ഝാര്‍ഖണ്ഡില്‍ ഒഴിവുവന്ന രണ്ടു സീറ്റുകളില്‍ ഒന്നില്‍ കേന്ദ്ര ന്യൂനപക്ഷ, പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പത്രിക നല്‍കി.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 11 സീറ്റുകളില്‍ 10 പേരാണ് ഇതിനകം നാമനിര്‍ദേശം നല്‍കിയത്. മേയ് 31 വരെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ 11ന് തെരഞ്ഞെടുപ്പ് നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.