ന്യൂഡൽഹി: ഉത്തർപ്രദേശിൽ അസിസ്റ്റന്റ് ടീച്ചർമാരുടെ 69,000 ഒഴിവുകളിലേക്ക് പുതിയ നിയമന പട്ടിക തയാറാക്കാനുള്ള അലഹബാദ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംവരണ വിഭാഗങ്ങൾക്കായി 2020 ജൂണിലും 2022 ജനുവരിയിലും തയാറാക്കിയ 6800 ഉദ്യോഗാർഥികളുടെ പട്ടിക റദ്ദാക്കിയ ഹൈകോടതി ഉത്തരവും സ്റ്റേ ചെയ്തിട്ടുണ്ട്.
ഹൈകോടതി ഉത്തരവിനെതിരെ രവികുമാർ സക്സേന എന്നയാളും മറ്റ് 51 പേരും നൽകിയ ഹരജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്, സംസ്ഥാന സർക്കാറിനും യു.പി അടിസ്ഥാന വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി അടക്കമുള്ളവർക്കും നോട്ടീസ് അയച്ചു. സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ആഴ്ചയിൽ കേസിന്റെ വാദത്തിനുള്ള തീയതി നിശ്ചയിക്കുമെന്ന് കോടതി വ്യക്തമാക്കി.
മൂന്ന് മാസത്തിനകം പുതിയ നിയമന പട്ടിക തയാറാക്കാൻ കഴിഞ്ഞ മാസമാണ് അലഹബാദ് ഹൈകോടതി ഉത്തരവിട്ടത്. കഴിഞ്ഞ വർഷം മാർച്ച് 13ന്റെ സിംഗ്ൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത 90 ഹരജികൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ഉത്തരവ് നടപ്പാക്കുമ്പോൾ വിദ്യാർഥികളുടെ ബുദ്ധിമുട്ട് കുറക്കുന്നതിന് നിലവിലുള്ള അധ്യാപകരെ അധ്യയന വർഷം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. സംവരണ വിഭാഗത്തിൽപെട്ടവർക്ക് പൊതുവിഭാഗത്തിലെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയുണ്ടെങ്കിൽ അതിലേക്ക് മാറ്റണമെന്നും ഹൈകോടതി നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.