'ലവ് ജിഹാദ്' നിയമത്തിലൂടെ ക്രിസ്ത്യൻ മിഷണറികളെയും ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: 'ലവ് ജിഹാദി'നെതിരെ നിയമം കൊണ്ടുവരുന്ന മധ്യപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളെയും. ഡിസംബര്‍ 28ന് ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ലവ് ജിഹാദ് കേസുകള്‍ തടയാനായെന്ന പേരില്‍ മതസ്വാതന്ത്ര്യ ബിൽ (ഫ്രീഡം ഓഫ് റിലീജിയൻ ബിൽ-2020) അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. മുസ്‍ലിം ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ നിയമഭേദഗതിയെങ്കിലും ഇത്തവണ ക്രിസ്ത്യന്‍ മിഷണറികളെയും ബില്ലിലൂടെ സര്‍ക്കാര്‍ ഉന്നംവെക്കുന്നുവെന്നാണ് ആരോപണം.

നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ 'മുസ്‍ലിം' എന്ന വാക്ക് ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി 'ദി പ്രിന്‍റ്' റിപ്പോർട്ട് ചെയ്യുന്നു. ഇതോടൊപ്പം ഹിന്ദുമതത്തിൽ നിന്നും ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം വ്യാപകമാകുന്നു എന്ന ആരോപണം പൊടുന്നനെ ഉയർത്തി ബി.ജെ.പിയുടെ വിവിധ സംസ്ഥാന നേതാക്കൾ രംഗത്തെത്തിയിട്ടുമുണ്ട്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങള്‍ക്കെതിരെ ആരോപണമുയർത്തുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

നിര്‍ബന്ധിത ക്രിസ്ത്യന്‍ മതപരിവര്‍ത്തനം സംസ്ഥാനത്ത് കൂടി വരുന്നു എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് 1986ല്‍ മധ്യപ്രദേശിലാണ്. ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗോത്രവര്‍ഗക്കാരെ ക്രിസ്ത്യന്‍സ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് ബോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ പറഞ്ഞു. ''ഇത് രാഷ്ട്രീയമാണ്, മതപരമല്ല. വോട്ടുബാങ്കിനെ ലക്ഷ്യംവച്ചുകൊണ്ട് രാഷ്ട്രീയക്കാര്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എത്രയെത്ര പുതിയ നിയമങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നുവോ, അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദുർബലര്‍ക്കെതിരെയും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതാണ് എന്‍റെ ഭയം'' -ലിയോ കൊര്‍ണേലിയോ പറഞ്ഞു.

ബി.ജെ.പി ഭരണത്തിലുള്ള യു.പിയിൽ യോഗി ആദിത്യ നാഥ് മന്ത്രിസഭ വിവാഹത്തിന്‍റെ പേരിലുള്ള മതംമാറ്റം കുറ്റകൃത്യമാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകൃത്യമാക്കും, ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, പ്രണയം, ബലാത്കാരം, വിവാഹം എന്നീ പേരിലൂടെ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഈ നിയമത്തിലൂടെ വിലക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക, ഹരിയാന, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സമാനമായ നിയമം കൊണ്ടുവരാന്‍ നീക്കം നടക്കുകയാണ്.

Tags:    
News Summary - After ‘love jihad’, Madhya Pradesh govt targets missionaries, rakes up ‘Christian conversions’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.