ന്യൂഡൽഹി: കോൺഗ്രസിൽ പ്രതിസന്ധി അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കി ആനന്ദ് ശർമ ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവെച്ചു. മറ്റൊരു വിമതനേതാവ് ഗുലാം നബി ആസാദ് ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതല രാജിവെച്ചതിനു സമാനമാണ് ശർമയുടെ നീക്കവും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ശർമ രാജിക്കത്ത് നൽകി.
ഹിമാചൽപ്രദേശിൽ ഗുജറാത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ആം ആദ്മി പാർട്ടി പ്രവർത്തനം സജീവമാക്കുകയും ചെയ്യുന്നതിനിടയിലാണ് മുൻ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ മുൻ കോൺഗ്രസ് ഉപനേതാവുമായിരുന്ന ആനന്ദ് ശർമയുടെ രാജി. കഴിഞ്ഞ ഏപ്രിൽ 26നാണ് ശർമക്ക് എ.ഐ.സി.സി ഈ ചുമതല നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി എടുക്കുന്ന തീരുമാനങ്ങളിൽനിന്ന് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്നും വ്യക്തിപരമായ ആദരവിൽ വിട്ടുവീഴ്ചക്കില്ലെന്നും സോണിയക്കുള്ള കത്തിൽ ശർമ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലൊന്നും തന്നെ വിളിക്കുന്നില്ല. എന്നിരുന്നാലും ഹിമാചലിലെ പാർട്ടി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുമെന്ന് ശർമ സോണിയയെ അറിയിച്ചു. താൻ ആജീവനാന്തം കോൺഗ്രസുകാരനാണെന്നും തന്റെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും രാജിക്കു പിന്നാലെ ശർമ ട്വിറ്ററിൽ കുറിച്ചു. ഹൃദയഭാരത്തോടെയാണ് ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷപദവി രാജിവെക്കുന്നത്.
പുറന്തള്ളലും നിന്ദയും തുടർന്നുകൊണ്ടിരിക്കുമ്പോൾ സ്വയം ആദരിക്കുന്ന വ്യക്തിയെന്ന നിലയിൽ തനിക്കു മുന്നിൽ മറ്റു മാർഗമില്ലെന്നും അദ്ദേഹം കുറിച്ചു. കോൺഗ്രസിന്റെ ആദർശത്തോട് പ്രതിജ്ഞാബദ്ധമാണ്. അതാണ് തന്റെ രക്തത്തിലുള്ളതെന്നും ശർമയുടെ ട്വീറ്റിലുണ്ട്. കോൺഗ്രസിൽ നേതൃമാറ്റത്തിനും സംഘടനാ തെരഞ്ഞെടുപ്പിനും ശബ്ദമുയർത്തിയ 'ജി 23' എന്നറിയപ്പെടുന്ന വിമതസംഘത്തിൽ ശർമക്കൊപ്പമുണ്ടായിരുന്ന ഗുലാം നബി ആസാദ് ജമ്മു-കശ്മീന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയിൽനിന്നും രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആരോഗ്യകാരണം പറഞ്ഞ് രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.