ബംഗളൂരു: ഹുബ്ബള്ളി-ധാർവാഡ് ഡെപ്യൂട്ടി പൊലീസ് കമീഷണർ എം.രാജീവിനെ കർണാടക സർക്കാർ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു. ക്രമസമാധാന ചുമതലയുള്ള ഈ പദവിയിൽ പകരക്കാരനായി ബംഗളൂരു ഫോറൻസിക് സയൻസ് ലബോറട്ടറി ജോ.ഡയറക്ടർ കുശാൽ ചൗക്സെയെ നിയമിച്ചു. പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് അണ്ടർ സെക്രട്ടറി നാഗപ്പ എസ്. പരീത് തിങ്കളാഴ്ച ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ബെൻഡിഗേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അഞ്ജലി അംബിഗെരയെ(20) കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് രാജീവിനെതിരെ നടപടി.
അക്രമി കെ.വിശ്വ എന്ന ഗിരീഷ് സാവന്ത് (23) അഞ്ജലിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കൾ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ബെൻഡിഗേരി സബ് ഇൻസ്പെക്ടർ ചന്ദ്രകാന്ത്, കോൺസ്റ്റബിൾ രേഖ ഹവറെഡ്ഡി എന്നിവരെ ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ രേണുക സുകുമാർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് അലംഭാവം കാണിക്കുന്നു എന്ന ആക്ഷേപം ഉയർന്നു. ഇതിനിടയിലാണ് ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനിൽ നിന്നുവീണ് പരിക്കേറ്റ സാവന്തിനെ തിരിച്ചറിഞ്ഞ ദാവൺഗരെ പൊലീസ് ഹുബ്ബള്ളി പൊലീസിന് വിവരം കൈമാറുന്നത്. തുടർന്നാണ് ഹുബ്ബള്ളി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.