പേരു വിളിച്ചപ്പോൾ റാഷിദ് ജയിലിൽ; ബരാമുല്ലയുടെ എം.പിക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ബരാമുല്ലയിൽ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ തോൽപിച്ചാണ് അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച എം.പിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹത്തിന്റെയും പേര് വിളിച്ചു. പക്ഷേ, സഭയിൽ അദ്ദേഹമുണ്ടായിരുന്നില്ല. 2019 മുതൽ തിഹാർ ജയിലിലുള്ള റാഷിദ് സത്യപ്രതിജ്ഞക്കായി കോടതി കയറിയത് വെറുതെയായി.

തീവ്രവാദി സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ റാഷിദ് ജയിലിലിരുന്നാണ് പാർലമെന്റിലേക്ക് സ്വതന്ത്രനായി മത്സരിച്ചത്. 1.34 ലക്ഷം വോട്ടിന് വിജയിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് ശ്രമിച്ചിരുന്നു. വിഷയത്തിൽ ഡൽഹി കോടതിയെ സമീപിച്ചുവെങ്കിലും കേസ് അന്വേഷിക്കുന്ന എൻ.ഐ.എ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം കേസ് വീണ്ടും പരിഗണിച്ച കോടതി എൻ.ഐ.എ​ക്ക് നിലപാട് വ്യക്തമാക്കാൻ ജൂലൈ ഒന്നുവരെ സമയം നൽകിയതോടെ നിശ്ചയിച്ച സമയത്ത് റാഷിദിന്റെ സത്യപ്രതിജ്ഞ നടക്കില്ലെന്ന് ഉറപ്പായി. അതിനിടെ, റാഷിദിന് സത്യപ്രതിജ്ഞക്ക് അവസരം നൽകേണ്ടതായിരുന്നുവെന്ന് ഉമർ അബ്ദുല്ല സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.