കര്‍ശന വകുപ്പുകളുമായി ബിഹാറില്‍ പുതിയ മദ്യനിയമം

പട്ന: കൂടുതല്‍ കടുത്ത വകുപ്പുകളുമായി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറിന്‍െറ പുതിയ മദ്യ നിരോധ നിയമം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍വന്നു. സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യം വെച്ച ബിഹാര്‍ സര്‍ക്കാറിന്‍െറ നോട്ടിഫിക്കേഷന്‍ പട്ന ഹൈകോടതി റദ്ദാക്കി രണ്ടു ദിവസത്തിനകമാണ് പുതിയ നിയമം തന്നെ നടപ്പാക്കിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം (ഐ.എം.എഫ്.എല്‍) അടക്കമുള്ളവയുടെ വിപണനവും ഉപഭോഗവും വിലക്കി, ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് ആക്ട് 2016 സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ സമൂഹത്തിന്‍െറ ഗുണപരമായ മാറ്റങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ ഈ നിയമം മുന്നോട്ടു കൊണ്ടുപോവുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും മറ്റ് അംഗങ്ങളും പ്രതിജ്ഞയെടുത്തു. നേരത്തേയുള്ള വകുപ്പുകള്‍ക്ക് പുറമെ തടവുകാലാവധിയും പിഴത്തുകയും വര്‍ധിപ്പിച്ചും വീട്ടിലോ മറ്റിടങ്ങളിലോ മദ്യം സൂക്ഷിക്കുന്ന പ്രായപൂര്‍ത്തിയായ എല്ലാവരുടെയും അറസ്റ്റും ചേര്‍ത്താണ് നിയമം കര്‍ക്കശമാക്കിയത്.
സാധാരണ മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മഹ്റോത്രയാണ് വിശദീകരിക്കാറെങ്കിലും ഇത്തവണ മുഖ്യമന്ത്രിതന്നെ നേരിട്ടത്തെുകയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. രാഷ്ട്രപിതാവിനുള്ള യഥാര്‍ഥ ആദരാഞ്ജലിയാണിതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മദ്യനിരോധമേര്‍പ്പെടുത്തിക്കൊണ്ട് ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് രണ്ടു ദിവസം മുമ്പാണ് പട്ന ഹൈകോടതി റദ്ദാക്കിയത്. ഉത്തരവ് ‘ഭരണഘടനക്കുമേലുള്ള അള്‍ട്രാ വൈറസ്’ ആണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. നിരോധം നടപ്പായി മാസങ്ങള്‍ക്കുള്ളില്‍ നിരവധി വ്യാജമദ്യ ദുരന്തങ്ങള്‍ ഉണ്ടായതായും കോടതി വിലയിരുത്തിയിരുന്നു.

 

Tags:    
News Summary - Bihar brings in new law banning liquor consumption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.