ചെന്നൈ: പശ്ചിമ ഘട്ടത്തെ കുത്തക കൈയേറ്റക്കാര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. ചെന്നൈയില്‍ പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ഘട്ടം ഉള്‍പ്പെടുന്ന കോയമ്പത്തൂര്‍ താലൂക്കില്‍ വല്ലിയങ്കരി മലകളില്‍ കൈയേറ്റക്കാര്‍ നിര്‍മിച്ച ആദി യോഗിയുടെ പ്രതിമ അനാവരണം ചെയ്യാന്‍ പ്രധാനമന്ത്രി എത്തുന്നത് കൈയേറ്റക്കാരെ സഹായിക്കാനാണ്. 187 ഏക്കര്‍ ഭൂമി കയ്യേറിയ ഇഷാ യോഗ ആശ്രമ അധികൃതരാണ് പ്രതിമ നിര്‍മ്മിച്ചത്. ഭൂമി കൈയേറി അനധികൃത നിര്‍മാണങ്ങള്‍ തുടങ്ങിയതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോള്‍ നിയമങ്ങളെ വെല്ലുവിളിച്ച് നടക്കുന്ന ആദി യോഗി പ്രതിമ അനാവരണച്ചടങ്ങില്‍നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനില്‍ക്കണം. തെരഞ്ഞെടുപ്പ് പരിഷ്കരണവും വിദ്യാഭ്യാസ പുരോഗതിയും തൊഴിലവകാശവും നേടാന്‍ എ.ഐ.എസ്.എഫ്- എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് സി.പി.ഐ പിന്തുണ നല്‍കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സി.പി.ഐ ഭാരവാഹികളായ പെരിയ സാമി, ബാലമുരളി, ദിനേശ് കുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.