മുംബൈ: മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച നടി കങ്കണ റണാവത്തിനെ ബി.ജെ.പി പിന്തുണക്കുന്നത് ദൗർഭാഗ്യകരമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി മുഖപത്രമായ സാമ്നയിലെ പ്രതിവാര കോളമായ റോഖ്തോക്കിലാണ് സഞ്ജയ് റാവത്ത് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. മുംബൈയുെട പ്രധാന്യം കുറച്ചുകൊണ്ടു വരുന്നതിനുള്ള തന്ത്രപരമായ നീക്കം നടക്കുന്നുണ്ടെന്നും നിരന്തരമായി മുംബൈയെ അപകീർത്തിപ്പെടുത്തുന്നത് ഈ ഗൂഢാലോചനയുെട ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് മഹാരാഷ്ട്രയിലെ മറാത്തി ജനത ഒറ്റക്കെട്ടായി നിൽക്കണമെന്ന് സഞ്ജയ് റാവത്ത് ആഹ്വാനം ചെയ്തു. കങ്കണയേയും അതുവഴി സുശാന്ത് സിങ് രാജ്പുത് കേസിലെ നിലപാടിനേയും പിന്തുണക്കുന്നതിലൂടെ ബിഹാർ തെരഞ്ഞെടുപ്പിൽ രാജ്പുത്, ക്ഷത്രിയ തുടങ്ങിയ സവർണ വിഭാഗത്തിൻെറ വോട്ടുകൾ വാങ്ങി വിജയിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര അപമാനിക്കപ്പെട്ടാലും അവർക്ക് അതൊരു വിഷയമേ അല്ല. സംസ്ഥാനം അവഹേളിക്കപ്പെട്ടതിൽ മഹാരാഷ്ട്രയിലെ ഒരു ബി.ജെ.പി നേതാവിന് പോലും വിഷമം തോന്നിയിരുന്നില്ല. ഒരു നടി മുഖ്യമന്ത്രിയേയും സംസ്ഥാനത്തെ ജനങ്ങളേയും അപമാനിച്ചിട്ടും ആരും പ്രതികരിച്ചില്ല. എന്തുതരം ഏകപക്ഷീയ സ്വാതന്ത്ര്യമാണിതെന്നും സാമ്ന എക്സിക്യൂട്ടിവ് എഡിറ്റർ കൂടിയായ സഞ്ജയ് റാവത്ത് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.