കോയമ്പത്തൂർ: കാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ നഗരത്തിൽ ഒക്ടോബർ 31ന് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്ത് ബി.ജെ.പി. പാർട്ടി ദേശീയ സമിതിയംഗവും മുൻ എം.പിയുമായ സി.പി. രാധാകൃഷ്ണൻ, മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ എന്നിവരാണ് ഇക്കാര്യം വാർത്തസമ്മേളനത്തിൽ അറിയിച്ചത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയായിരിക്കും ബന്ദ് നടക്കുക. തീവ്രവാദ പ്രവർത്തനങ്ങളിൽനിന്ന് കോയമ്പത്തൂർ ജനതയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ഇസ്ലാമിക തീവ്രവാദ കേസുകളിലെ തമിഴ്നാട് സർക്കാറിന്‍റെ അലംഭാവത്തിൽ പ്രതിഷേധിച്ചുമാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് ഇവർ പഞ്ഞു.
പോപുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ബി.ജെ.പി ഓഫിസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ പെട്രോൾ ബോംബെറിഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ചവരുത്തി. പോപുലർ ഫ്രണ്ടിന് ശക്തിയുള്ള കേരളത്തിൽ പോലും ഇത്തരം അക്രമസംഭവങ്ങളുണ്ടായില്ലെന്നതും ശ്രദ്ധേയമാണെന്നും ഇവർ പറഞ്ഞു.
അതേസമയം വിഷയത്തെ രാഷ്ട്രീയവത്കരിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഡി.എം.കെ നേതാവും വൈദ്യുതി മന്ത്രിയുമായ ശെന്തിൽ ബാലാജി ആരോപിച്ചു. ജില്ല കലക്ടർ സമീറാൻ, സിറ്റി പൊലീസ് കമീഷണർ ബാലകൃഷ്ണൻ തുടങ്ങിയവരും മന്ത്രിയോടൊപ്പം വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. കോയമ്പത്തൂരിലുണ്ടായത് ബോംബ് സ്ഫോടനമല്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവമുണ്ടായ ഉടൻ പൊലീസ് ത്വരിതഗതിയിലാണ് പ്രവർത്തിച്ചത്. പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു. ദീപാവലിയാഘോഷം ബാധിക്കപ്പെട്ടില്ല. കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാലാണ് തമിഴ്നാട് സർക്കാർ കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറിയത്.
ബന്ദ് ആഹ്വാനം നടത്തി ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണിതിന് പിന്നിലെന്നും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.