ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേയെ പങ്കാളിയാക്കണമെന്ന് സംസ്ഥാന സർക്കാർ താൽപര്യപ്പെടുന്നത് പ്രധാനമായും പദ്ധതിയെക്കുറിച്ച വിശ്വാസ്യത വർധിപ്പിക്കാനാണെന്ന് തുറന്നു പറഞ്ഞ് ചീഫ് സെക്രട്ടറി വി.പി ജോയി. റെയിൽവേയുടെ പങ്കാളിത്തം നിക്ഷേപകർക്കും വായ്പ ഏജൻസികൾക്കും മറ്റും പദ്ധതിയിലുള്ള വിശ്വാസം വർധിപ്പിക്കും -റെയിൽവേ ബോർഡ് അംഗങ്ങളുമായി നടന്ന ചർച്ചയിൽ ജോയി വിശദീകരിച്ചു.
റെയിൽവേ മുടക്കേണ്ടി വരുന്നത് 2,150 കോടി രൂപ മാത്രമാണെന്ന കാര്യം ബന്ധപ്പെട്ടവർ അനുഭാവപൂർവം പരിഗണിക്കണം. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തില്ലെന്ന് സംസ്ഥാനം ഉറപ്പു നൽകുന്നുണ്ട്. പൂർണ ബാധ്യതയും സംസ്ഥാനം വഹിക്കും. ഷൊർണൂർ-മംഗലാപുരം സെക്ഷനിലെ 42 ലെവൽ ക്രോസിങ് ഗേറ്റുകൾ ഓവർബ്രിഡ്ജാക്കി മാറ്റുന്നതിനാൽ റെയിൽവേക്ക് 1,400 കോടി രൂപയുടെ ലാഭമുണ്ടാകും. 975 കോടിയുടെ റെയിൽവേ ഭൂമി പദ്ധതിക്ക് വേണ്ടി ഇക്വിറ്റിയായാണ് ഏറ്റെടുക്കുന്നതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
ഒട്ടുമിക്ക അടിസ്ഥാന സൗകര്യ വികസന പദ്ധതികളും തുടക്കത്തിൽ ആകർഷകമായി തോന്നില്ലെങ്കിലും പിന്നീട് ഗുണകരമാകുമെന്ന വിശദീകരണവും ചീഫ് സെക്രട്ടറി നൽകി.
റെയിൽവേ ബോർഡിനെ പ്രതിനിധാനംചെയ്ത് ചെയർമാനു പുറമെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് അടക്കം എട്ട് ഉന്നതരാണ് വിഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. കേരള സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറിക്കു പുറമെ ധനകാര്യ വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി ആർ.കെ സിങ് അടക്കം നാലു പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.