ന്യൂഡൽഹി: പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞതിനെക്കുറിച്ച് സർക്കാർ ഇറക്കിയ വിശദീകരണം ആശയക്കുഴപ്പം നീക്കുന്നതല്ലെന്ന് കോൺഗ്രസ്. സത്യം അവ്യക്തമാക്കി നിർത്താനുള്ള ദുർബല ശ്രമമാണ് പുതിയ പ്രസ്താവന. ഗൽവാൻ താഴ്വര ഇന്ത്യൻ ഭൂപ്രദേശമല്ലേ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല ആവശ്യപ്പെട്ടു.
താഴ്വരയിൽ ചൈന അവകാശവാദം ഉന്നയിക്കുന്നതിനെ ശക്തമായി ചെറുക്കാൻ സർക്കാർ മുന്നോട്ടുവന്നിട്ടില്ല. അവിടെ ചൈനീസ് സേന ഉണ്ടോ? ഉണ്ടെങ്കിൽ അത് നുഴഞ്ഞുകയറ്റവും കൈയടക്കലുമല്ലേ? പങോങ് സു പ്രദേശത്തെ കൈയടക്കലിനെക്കുറിച്ച് സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ലഡാക് മേഖലയിലെ ഇന്ത്യൻ അതിർത്തിയിൽ ജൂൺ 15ന് നുഴഞ്ഞുകയറ്റം നടന്നുവെന്നാണ് സുരക്ഷാവിദഗ്ധരും മുൻ പട്ടാള ജനറൽമാരും പറയുന്നത്. ഉപഗ്രഹ ചിത്രങ്ങളും അതാണ് വ്യക്തമാക്കുന്നത്.
എന്നാൽ, ഒരിടത്തെ നുഴഞ്ഞുകയറ്റം സേന പ്രതിരോധിച്ച കാര്യം മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നത്. മേയ് അഞ്ചു മുതൽ ജൂൺ 15 വരെ നടന്ന പല കൈയേറ്റങ്ങളെക്കുറിച്ച് സർക്കാറിന് എന്താണ് പറയാനുള്ളത്? ചൈന പിന്മാറി പഴയപടി ‘തൽസ്ഥിതി’ നിലനിർത്തണമെന്നാണ് സർക്കാർ നിരന്തരം ആവശ്യപ്പെടുന്നത്. പലേടത്തുനിന്നും ചൈന ഇനിയും പിന്മാറിയിട്ടില്ലെന്നാണ് തങ്ങൾക്കുള്ള വിവരമെന്ന് കോൺഗ്രസ് വിശദീകരിച്ചു.
അതിർത്തിയിൽ കുടിയൊഴിയൽ കൂടുന്നു
നൈനിറ്റാൾ: അതിർത്തി ഗ്രാമങ്ങളിൽ ജനവാസം കുറയുന്നതിൽ ആശങ്കയുമായി സുരക്ഷ സേന. ഇന്ത്യ-ചൈന സംഘർഷവും ഇന്ത്യൻ പ്രദേശങ്ങളിൽ അവകാശമുന്നയിച്ച് നേപ്പാൾ ഭൂപടം പുറത്തിറക്കുകയും ചെയ്ത സാഹചര്യത്തിലാണ് അതിർത്തിയിലെ ഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോക്ക് തുടങ്ങിയത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽനിന്ന് ഡെറാഡൂൺ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കാണ് ജനങ്ങൾ കുടിയേറുന്നത്.
അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ചു കിലോമീറ്റർ ദൂരപരിധിയിൽനിന്നാണ് കൊഴിഞ്ഞുപോക്ക്. സുരക്ഷാസേനക്ക് അതിർത്തിക്കപ്പുറത്തെ വിവരങ്ങൾ കൈമാറുന്നതിൽ നിർണായക പ്രാധാന്യമാണ് അതിർത്തിയിൽ താമസിക്കുന്ന ജനങ്ങൾക്കുള്ളതെന്ന് സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.