ന്യൂഡൽഹി: മുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന അന്ത്യശാസനം ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിൽ അസം സർക്കാറിനോടും മറ്റുള്ളവരോടും വിശദീകരണം തേടി സുപ്രീംകോടതി. മൂന്നാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നും കെട്ടിടങ്ങളുടെ തൽസ്ഥിതി നിലനിർത്തണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
സെപ്റ്റംബർ 17ലെ ഉത്തരവിലാണ് ‘ബുൾഡോസർ രാജ്’ അംഗീകരിക്കില്ലെന്നും കുറ്റവാളികളുടെയാണെങ്കിലും കെട്ടിടം പൊളിക്കുംമുമ്പ് അനുമതി വാങ്ങണമെന്നും വിധിച്ചത്. ഇതിനുശേഷവും കെട്ടിടങ്ങൾ തകർക്കുന്നത് തുടരുകയാണെന്നും തൽസ്ഥിതി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് അസമിലെ സോനാപൂർ സ്വദേശികളായ 48 പേർ കോടതിയെ സമീപിക്കുകയായിരുന്നു. അസമിലെ ഗുവാഹതിയിൽ കാംരൂപ് മെട്രോ ജില്ലാ പരിധിയിൽപെട്ട സോനാപൂരിൽ നിരവധി താമസ കെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന് അടുത്തിടെ ജില്ലാ ഭരണകൂടം അടയാളപ്പെടുത്തിയിരുന്നു.
1920കൾ മുതൽ കുടുംബപരമായി കൈവശംവെക്കുന്ന ഭൂമിയാണ് കൈയേറ്റം ആരോപിച്ച് പൊളിച്ചുനീക്കാൻ തീരുമാനിച്ചതെന്നും തങ്ങൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി എന്നിവയുണ്ടെന്നും ഹരജിക്കാർ ബോധിപ്പിച്ചു. അഡ്വ. അദീൽ അഹ്മദ് മുഖേനയാണ് ഇവർ കോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.