രാജ്യത്ത് വാക്സിൻ യാഥാർഥ്യമായി; കോവിഷീൽഡിനും കോവാക്സിനും അനുമതി

ന്യൂഡൽഹി: കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഇതോടെ രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കാം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. രണ്ട് വാക്സിനുകളുടെയും പരീക്ഷണ ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയതായും അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിന് അനുമതി നൽകുകയാണെന്നും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി.ജി. സൊമാനി വാർത്തസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശലയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ. രണ്ട് വാക്സിനുകൾക്കും അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസങ്ങളിൽ ശിപാർശ ചെയ്തിരുന്നു. 

ആരോഗ്യപ്രവർത്തകരുൾപ്പടെയുള്ള കോവിഡ് മുന്നണിപ്പോരാളികൾക്കാവും വാക്സിൻ ആദ്യഘട്ടത്തിൽ ലഭ്യമാക്കുകയെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

കോവാക്സിൻ ഒരു കോടി ഡോസുകള്‍ ഉപയോഗത്തിന് തയാറായതായി നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് അറിയിച്ചിരുന്നു. കോവാക്സിന്‍റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്. മൂന്നാംഘട്ട പരീക്ഷണം നവംബറിൽ ആരംഭിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിനായ കോവിഷീൽഡിന്‍റെ നിർമാതാക്കൾ. വാക്സിന് അടിയന്തര അനുമതി നൽകാമെന്ന് വെള്ളിയാഴ്ചയാണ് വിദഗ്ധ സമിതി ശിപാർശ ചെയ്തത്. കൊവിഷീൽഡ് അഞ്ച് കോടി ഡോസ് തയാറായെന്നാണ് നിർമാതാക്കൾ അറിയിച്ചത്. 

സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്‌സിനുകളും രാജ്യത്ത് അനുമതി കാക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.