'എല്ലാവർക്കും മരണമുണ്ടാകും'; ഉവൈസിക്കെതിരെ ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന

ബെൽഗാം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി നടത്തിയ പരാമർശത്തിന് മറുപടിയുമായി ബി.ജെ.പി നേതാവ് ടി. രാജാ സിങ്. മോദി എക്കാലവും പ്രധാനമന്ത്രിയായിരിക്കില്ലെന്നും യോഗി മുഖ്യമന്ത്രിയായിരിക്കില്ലെന്നുമായിരുന്നു ഉവൈസിയുടെ പ്രസ്താവന. ഇതിനാണ് രാജാ സിങ് മറുപടി നൽകിയത്.

'ഈ അനീതി ഞങ്ങൾ ഒരിക്കലും മറക്കില്ല. അല്ലാഹുവിന്‍റെ ശക്തിയാൽ നിങ്ങളെ തകർക്കും. എല്ലാം മാറും. അപ്പോൾ ആരാണ് നിങ്ങളെ രക്ഷിക്കാൻ വരിക. യോഗി തന്‍റെ മഠത്തിലേക്കും മോദി പർവതങ്ങളിലേക്കും മടങ്ങുമ്പോൾ ആരാണ് രക്ഷിക്കാൻ വരിക' -തന്‍റെ പ്രസംഗത്തിൽ ഉവൈസി ചോദിച്ചിരുന്നു.

ഇതിന് മറുപടിയായാണ് മരണം എല്ലാവർക്കും വരുമെന്ന് ടി. രാജാ സിങ് പറഞ്ഞത്. 'മരണം എല്ലാ മനുഷ്യർക്കുമുണ്ടാകും. എന്നാൽ, മോദിജിയുടെയും യോഗിജിയുടെയും മരണം വരെ നിങ്ങൾ ജീവിച്ചിരിക്കുമോ' -രാജാ സിങ് ചോദിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുകയെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അത് നേടി. അയോധ്യ‍യിൽ രാമക്ഷേത്രം ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അതും യാഥാർഥ്യമാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാശി ക്ഷേത്രത്തിന്‍റെ പ്രവൃത്തിയും തുടങ്ങിക്കഴിഞ്ഞു -രാജാ സിങ് പറഞ്ഞു. 

ഉവൈസിക്കെതിരെ വിവാദ പരാമര്‍ശവുമായി കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ബി.ജെ.പി മന്ത്രി ഭൂപേന്ദ്ര സിങ് ചൗധരിയും രംഗത്തെത്തിയിരുന്നു. യു.പിയില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിക്കുമെന്നും ശ്രീരാമന്‍റെ പേര് ജപിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

Tags:    
News Summary - Death comes to every human T Raja Singh's jibe at Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.