രജൗരി/പൂഞ്ച്: സൈന്യം മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയർന്ന മൂന്ന് യുവാക്കളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരണത്തിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി പൂഞ്ചിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. എന്തു സംഭവിച്ചാലും നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും ലെഫ്. ഗവർണർ മനോജ് സിഹ്നയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാല് പേരുടെയും ആരോഗ്യസ്ഥിതി മന്ത്രി ചോദിച്ചറിഞ്ഞു. സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീർ അഹമ്മദ് (32) എന്നിവരെയാണ് സൈന്യം പിടികൂടിയതിന് പിന്നാലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാക്കളുടെ മരണത്തിൽ വൻപ്രതിഷേധമുയർന്നിരുന്നു. നാല് പേർ ചികിത്സയിലുണ്ട്.
അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായി കൂടിക്കാഴ്ചക്കെത്തിയ മുൻ എം.എൽ.സി ഷഹനാസ് ഗനായ് പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. യുവാക്കളുടെ മരണത്തെ അപലപിക്കുന്നതോടൊപ്പം, ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളെ ഇത്തരം സംഭവങ്ങൾ പ്രയോജനപ്പെടുത്താൻ നാട്ടുകാർ അനുവദിക്കില്ലെന്നും ഗനായ് വ്യക്തമാക്കി.
സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രതിരോധമന്ത്രി ഉറപ്പ് നൽകിയതായി സുരൻകോട്ട് ജില്ല വികസന കൗൺസിൽ അംഗം സുഹൈൽ മാലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.