ഡൽഹി മദ്യനയ അഴിമതിക്കേസ്: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കോടതിയിൽ ഹാജരായി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം. ഡൽഹി റേസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടിന് പുറമെ ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെജ്രിവാൾ നൽകണം. കെജ്രിവാൾ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസ് ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.

നേരത്തെ, മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിന് നിരവധി സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടർന്ന് സമൻസ് നൽകിയിട്ടും ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസുകളിൽ തുടർച്ചയായി ഹാജരാകാതിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ നടപടികൾ സ്റ്റേ ചെയ്യാനാകില്ലെന്ന് സെഷൻസ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ നേരിട്ട് ഹാജരാകാതിരിക്കാൻ മെട്രോപോളിറ്റൻ മജിസ്ട്രേറ്റിനെ സമീപിക്കാൻ അഡീഷനൽ സെഷൻസ് ജഡ്ജി രാകേഷ് സയാൽ കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

ഇ.ഡിയെ ഉപയോഗിച്ച് പീഡിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയിൽ ചേർക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു. മദ്യനയ അഴിമതിയിൽ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന നിലപാടിലാണ് കെജ്രിവാൾ.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിതയെ ഇ.ഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കൂടിയായ കവിതയുടെ ഹൈദരാബാദിലെ വസതിയിൽ ആദായ നികുതി, ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനായി ഇവരെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Delhi liquor policy scam case: Chief Minister Arvind Kejriwal granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.